കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി കോൺഗ്രസ് നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ ശിലാസ്ഥാപനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ചേർന്ന് നിർവ്വഹിച്ചു. പ്രകൃതിയുടെ താണ്ഡവത്തിൽ ഒരു ഗ്രാമം മുഴുവൻ ഒലിച്ചുപോയത് കണ്ട് താൻ വിറങ്ങലിച്ചുപോയെന്ന് അദ്ദേഹം പറഞ്ഞു. മനോഹരമായ മലനിരകൾ നിമിഷനേരം കൊണ്ട് ദുഃഖത്തിന്റെ കേന്ദ്രങ്ങളായി മാറിയെങ്കിലും വയനാട്ടിലെ ജനത തങ്ങളുടെ ആത്മവീര്യവും ധീരതയും കൈവിട്ടില്ല. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം ദുരന്തമുഖത്ത് തോളോട് തോൾ ചേർന്ന് നിന്ന് സഹജീവികളെ കരുതാനുള്ള വയനാടിന്റെ മനസ്സിനെ അദ്ദേഹം പ്രശംസിച്ചു.
ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒന്നാണെന്നും ആ ഉണങ്ങാത്ത മുറിവുകൾ വിട്ടുപോകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ അതിജീവനത്തിന്റെ ഈ പാതയിൽ വയനാട്ടിലെ ജനങ്ങൾ ഒറ്റയ്ക്കല്ലെന്നും നിങ്ങളോടൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ട് എന്ന സന്ദേശമാണ് ഈ ചടങ്ങിലൂടെ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും, എപ്പോഴെല്ലാം തോളോട് തോൾ ചേർന്ന് നിൽക്കാൻ തങ്ങളെ ആവശ്യമുണ്ടോ അപ്പോഴെല്ലാം കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഈ ഭവന പദ്ധതി ദുരന്തബാധിതരോടുള്ള സ്നേഹത്തിന്റെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമി ഉൾപ്പെടെയുള്ള വിഷയങ്ങളിലെ സാങ്കേതിക കുരുക്കുകളും നൂലാമാലകളും കാരണമാണ് ഈ പദ്ധതി തുടങ്ങാൻ ഇത്രയും കാലതാമസം എടുത്തതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. എല്ലാ തടസ്സങ്ങളും നീക്കി ഈ ഭവനങ്ങൾ എത്രയും വേഗം അർഹരായവരുടെ കൈകളിലേക്ക് എത്തുമെന്ന ഉറച്ച വിശ്വാസം നേതാക്കൾ പ്രകടിപ്പിച്ചു.






Leave a comment