പെരിങ്ങോട്ടുകര : പ്രധാനമന്ത്രിയുടെ മൻകീ ബാത്ത് പ്രതിമാസ പ്രഭാഷണ പരിപാടിയിൽ പെരിങ്ങോട്ടുകരയിലെ ‘നാടൻ നെല്ലി’നങ്ങളുടെ സംരക്ഷണത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആവണങ്ങാട്ട് കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ നെൽ വൈവിധ്യ സംരക്ഷണ വയലിലെ 570 നെല്ലിനങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.
പെരിങ്ങോട്ടുകര ആവണങ്ങാട്ട് കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ നെൽ വൈവിധ്യ വയൽ.
ഇന്ത്യയുടെ അരി ഉൽപാദനത്തെക്കുറിച്ചും കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതിയെക്കുറിച്ചും പ്രതിപാദിക്കുന്നതിന് മുൻപ് ആമുഖമായിട്ടായിരുന്നു പരാമർശം.‘‘ കേരളത്തിലെ തൃശൂർ ജില്ലയിൽ വയലിൽ 570 ഇനം നെൽക്കൃഷി ചെയ്യുന്ന ഗ്രാമമുണ്ട്. ഇതിൽ പ്രാദേശിക ഇനങ്ങൾ, ഔഷധ ഇനങ്ങൾ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതു കൃഷി മാത്രമല്ല, വിത്തുകളുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള വലിയ പ്രചാരണം കൂടിയാണ്’’–പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ നെല്ലിനങ്ങളും കർണാടക, തമിഴ്നാട്, ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെ നെല്ലിനങ്ങളും ഇവിടെയുണ്ട്. സുഗന്ധ–ഔഷധ ഇനങ്ങളും മട്ട അരികളും കറുപ്പ് അരികളും അടക്കം നെല്ലിനങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്.
മൂന്നര ഏക്കറിലെ കൃഷിയിടത്തിൽ 2 മീറ്റർ വീതിയിലും നീളത്തിലും പ്ലോട്ടുകളാക്കിയാണ് കൃഷി. നിറത്തിലും രൂപത്തിലും ഉയരത്തിലും വ്യത്യസ്തങ്ങളായ ഇനങ്ങൾ കാണാൻ ഒട്ടേറെപ്പേർ ഇവിടെ എത്താറുണ്ട്. നേപ്പാൾ, ബർമ എന്നിവിടങ്ങളിലെ ഇനങ്ങളും തായ്‌ലൻഡിലുള്ള മൂന്നിനങ്ങളുമാണ് വിദേശികൾ. ഓരോ ഇനത്തിന്റെയും വിളവെടുപ്പ് സമയം വ്യത്യസ്തമായതിനാൽ ഒന്നര മാസമെങ്കിലും നീണ്ടുനിൽക്കും കൊയ്ത്ത്. എ.യു.രഘുരാമപ്പണിക്കർ, ഋഷികേശ് പണിക്കർ, എ.വി.രാഹുൽ എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.







Leave a comment