തിരുവനന്തപുരം : സ്കൂൾ ക്ലാസ് റൂമുകളിലെ പിൻ ബെഞ്ച് ഒഴിവാക്കുന്നതിനും സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുമുള്ള വിദഗ്ധ സമിതി റിപ്പോർട്ട് കരിക്കുലം കമ്മിറ്റി അംഗീകരിച്ചെങ്കിലും ഇതിലുള്ള ഏതെങ്കിലും നിർദേശങ്ങൾ നടപ്പാക്കുന്നത് കർശനമാക്കില്ല. സ്കൂളിലെ സാഹചര്യവും സൗകര്യവും അനുസരിച്ച് അനുയോജ്യമായവ അടുത്ത അധ്യയന വർഷം നടപ്പാക്കാൻ നിർദേശിച്ചുകൊണ്ടുള്ളതാവും ഉത്തരവ്. എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ തയാറാക്കിയ വിദഗ്ധ റിപ്പോർട്ടിൽ പൊതു ജനങ്ങളുടെ നിർദേശങ്ങളും ക്ഷണിച്ചിരുന്നു.
പിൻ ബെഞ്ച് ഒഴിവാക്കാൻ 20 കുട്ടികളിൽ താഴെയുള്ള ക്ലാസ് റൂമുകളിൽ ഇരിപ്പിട സംവിധാനം ‘U’ ആകൃതിയിൽ മാറ്റാമെന്നാണ് നിർദേശം. എന്നാൽ കൂടുതൽ കുട്ടികളുള്ള ക്ലാസുകളിൽ നിലവിലെ സ്ഥല പരിമിതിക്കുള്ളിൽ ഇതു നടപ്പാക്കുക ബുദ്ധിമുട്ടാകും. അതിനാൽ ഇത് എല്ലായിടത്തും നിർബന്ധമായി നടപ്പാക്കണമെന്നു നിർദേശിക്കാനാവില്ല. എന്നാൽ ഇനി നിർമിക്കുന്ന പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ഈ വിധമുള്ള ഇരിപ്പിട ക്രമീകരണത്തിനു കഴിയുന്നവിധം സ്ഥല സൗകര്യമുള്ള സ്കൂൾ കെട്ടിടങ്ങൾ വേണമെന്നാണ് നിർദേശം.
പുതിയ ഇരിപ്പിട ക്രമീകരണത്തിന്റെ ഭാഗമായി പരമ്പരാഗതമായ ബെഞ്ചിനും ഡെസ്കിനും പകരം എഴുത്തുസൗകര്യമുള്ള കസേരകൾ ഉപയോഗിക്കാമെന്നതടക്കമുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇതിനായുള്ള പണച്ചെലവ് സർക്കാരിനും മാനേജ്മെന്റുകൾക്കും മുന്നിൽ പ്രതിബന്ധമാണ്. ഒരു ദിവസം മൂന്നോ നാലോ വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തി ടൈംടേബിൾ ക്രമീകരിക്കുക, ഡിജിറ്റൽ പതിപ്പുകൾ ക്ലാസിലെ പഠനത്തിനായി ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണു ബാഗിന്റെ ഭാരം കുറയ്ക്കാൻ റിപ്പോർട്ടിലുള്ളത്. ഇതിലും പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.







Leave a comment