സിയാറ്റിൽ : യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ മുൻസിപ്പാലിറ്റി. 2023ലാണ് അമിത വേഗതയിലെത്തിയ പൊലീസ് വാഹനമിടിച്ച് ആന്ധ്രപ്രദേശ് സ്വദേശിനിയായ ജാന്‍വി കണ്ഡുല(23) കൊല്ലപ്പെട്ടത്. ദീർഘനാളത്തെ നിയമനടപടികൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് കുടുംബത്തിന് അനുകൂലമായ വിധി വന്നത്.
2023 ജനുവരി 23-നാണ് പൊലീസ് ഓഫിസർ കെവിൻ ഡേവ് ഓടിച്ച പട്രോളിങ് വാഹനം ജാൻവിയെ ഇടിച്ചുതെറിപ്പിച്ചത്. മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിലാണ് ഓഫിസർ വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ജാൻവി 100 അടിയോളം അകലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടസമയത്ത് വാഹനത്തിനകത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പരിഹസിച്ച് പൊട്ടിച്ചിരിക്കുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു. ഡാനിയേല്‍ ഓഡറര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ബോഡി ക്യാമിലെ ദൃശ്യമാണ് പുറത്തുവന്നത്. തുടർന്ന് ഡാനിയേൽ ഔഡററെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വാഹനം ഓടിച്ചിരുന്ന കെവിൻ ഡേവിനെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയും 5,000 ഡോളർ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു.
ജാന്‍വിയുടെ വിയോഗം ഹൃദയഭേദകമാണെന്നും നഷ്ടപരിഹാരം കുടുംബത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാന്‍സ് പറഞ്ഞു. സിയാറ്റിലിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്നു ജാൻവി. ബിരുദം നേടാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മരണം സംഭവിച്ചത്. നഷ്ടപരിഹാര തുകയായ 29 മില്യൻ ഡോളറിൽ 20 മില്യൻ ഡോളറോളം നഗരത്തിന്റെ ഇൻഷുറൻസ് വിഹിതത്തിൽ നിന്നും നൽകും.







Leave a comment