ടംബ്ലര്‍ റിഡ്ജ് (കാനഡ): കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വെടിവെപ്പിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു.
ആറുപേരെ സ്‌കൂളിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂൾ വളപ്പിൽ കൊല്ലപ്പെട്ടനിലയിലായിരുന്നു. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. മറ്റുള്ളവരെ സ്‌കൂളിന് സമീപത്തെ വീട്ടിലും വെടിയേറ്റനിലയിൽ കണ്ടെത്തി.
യൂനെസ്‌കോ ഗ്ലോബല്‍ ജിയോപാര്‍ക്ക് പദവിയുള്ള ടംബ്ലര്‍ റിഡ്ജ് അതിന്റെ സുരക്ഷിതത്വത്തിന് പേരുകേട്ട ഇടമാണ്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ഈ സുരക്ഷിതബോധം തകര്‍ന്നു. ‘ഗൗണ്‍ ധരിച്ച, ബ്രൗണ്‍ നിറമുള്ള മുടിയുള്ള ഒരു സ്ത്രീ’ സ്‌കൂളിലേക്ക് തോക്കുമായി കയറി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റവര്‍ ചിതറിയോടി. പലരും ജീവനുവേണ്ടി കേണു. കാനഡ കണ്ട ഏറ്റവും ഭീകരമായ വെടിവെപ്പുകളില്‍ ഒന്നായി ഇത് മാറി.
12 വയസ്സുകാരിയായ മായ ഗെബാലയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സ്‌കൂള്‍ ഹോക്കി ടീമിലെ മിന്നും താരമായ മായയുടെ തലയ്ക്കും കഴുത്തിനുമാണ് വെടിയേറ്റത്. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് വാന്‍കൂവര്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലത്തിച്ചത്. ‘ഇന്ന് രാവിലെ സാധാരണ പോലെയാണ് തുടങ്ങിയത്, ഇപ്പോള്‍ എന്റെ കുഞ്ഞ് ജീവനായി മല്ലിടുന്നു’ എന്ന അമ്മയുടെ വാക്കുകള്‍ ലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്. മായയുടെ ചികിത്സാ ചെലവിനായി ഇതിനകം ഗോഫണ്ട്മി (GoFundMe) വഴി സഹായം പ്രവഹിക്കുന്നുണ്ട്.
സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു എന്നാണ് പ്രാഥമിക വിവരം. സ്‌കൂളിന് സമീപമുള്ള ഒരു വീട്ടില്‍ രണ്ട് പേരെ കൂടി വെടിയേറ്റ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതും സ്‌കൂള്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടതാണെന്ന് പോലീസ് കരുതുന്നു. അക്രമിയുടെ ഐഡന്റിറ്റി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പുറത്തുവിട്ടിട്ടില്ല.
മുന്‍പും സമാനമായ കൂട്ടക്കൊലകള്‍ ഉണ്ടായപ്പോള്‍ കാനഡ ആയുധ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. 2020-ല്‍ നോവ സ്‌കോട്ടിയയില്‍ നടന്ന വെടിവെപ്പിന് ശേഷം കാനഡ കണ്ട ഏറ്റവും ഭീകരമായ ആക്രമണമാണിത്.
2,400 മാത്രം ജനസംഖ്യയുള്ള ടംബ്ലര്‍ റിഡ്ജിലെ ഓരോ വീടും ഇന്ന് വിലാപത്തിലാണ്. സ്‌കൂളുകള്‍ താല്‍ക്കാലികമായി അടച്ചു. മായ ഗെബാല ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ലോകം മുഴുവന്‍.







Leave a comment