റബാത്ത് (മൊറോക്കോ): ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിലെ വിവാദസംഭവങ്ങളിൽ വൻതുക പിഴയിട്ട് ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ. സെനഗൽ ഫുട്‌ബോൾ ഫെഡറേഷന് 5.65 കോടിയും മൊറോക്കോ ഫുട്‌ബോൾ ഫെഡറേഷന് 2.90 കോടി രൂപയുമാണ് പിഴയിട്ടത്.
ബാൾ ബോയ്‌സ് സെനഗൽ ഗോൾ കീപ്പറിൽനിന്ന് ടൗവൽ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം അടക്കമുള്ള വിഷയത്തിലാണ് മൊറോക്കോ ഫെഡറേഷന് പിഴയിട്ടത്. പിഴത്തുകയിൽ 1.83 കോടിയും ബോൾബോയ്‌സ് വിഷയത്തിലാണ്. സെനഗൽ-മൊറോക്കോ ഫൈനൽ ഏറെ വിവാദമായിരുന്നു. ഇഞ്ചുറി ടൈമിൽ മൊറോക്കോയ്ക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചതിൽ പ്രതിഷേധിച്ച് സെനൽ ടീം കളംവിട്ടിരുന്നു.
ഇതോടെ 17 മിനിറ്റാണ് കളി മുടങ്ങിയത്. സെനഗൽ താരം സാദിയോ മാനെയുടെ ഇടപെടൽമൂലമാണ് സഹതാരങ്ങൾ തിരിച്ചെത്തിയത്. ഈ സംഭവത്തിലാണ് സെനഗൽ ഫെഡറേഷനെതിരേ നടപടി.സെനഗൽ ടീമിന്റെ പരിശീലകൻ പെപ്പെ തിയാവിന് അഞ്ചു മത്സരങ്ങളിൽ വിലക്കും 92 ലക്ഷം രൂപ പിഴയുമുണ്ട്. സെനഗൽ താരങ്ങളായ ഇല്ലിമാൻ എൻഡിയ, ഇസ്മായില സാർ എന്നിവർക്ക് രണ്ടുമത്സരങ്ങളിലാണ് വിലക്ക്. മൊറോക്കോ താരം ഇസ്മായിൽ സെയ്ബാരിക്ക് 92 ലക്ഷം രൂപയും മൂന്നുമത്സരങ്ങളിൽ വിലക്കുമുണ്ട്.







Leave a comment