ഗ്വായാക്വിൽ (ഇക്വഡോർ): പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ അക്രമികൾ കളിനടക്കുന്നതിനിടെ ഫുട്ബാൾ മൈതാനത്ത് കടന്നുകയറി മൂന്നുപേരെ വെടിവച്ചുകൊന്നു.തുറമുഖ നഗരമായ ഗ്വായാക്വിലിലായിരുന്നു നൂറുകണക്കിനുപേരെ സാക്ഷ്യപ്പെടുത്തി അരുംകൊലകൾ അരങ്ങേറിയത്. ഭീതിപ്പെടുത്തുന്ന അരുംകൊലയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്.
രണ്ട് പ്രാദേശിക ടീമുകൾ തമ്മിലുള്ള മത്സരം നടക്കുന്നതിനിടെയായിരുന്നു സംഭവം. പൊലീസ് ഉദ്യാേഗസ്ഥരുടെ വേഷംധരിച്ചെത്തിയ അക്രമികൾ മുന്നറിയിപ്പൊന്നും കൂടാതെ നിറതോക്കുമായി ഗ്രൗണ്ടിലേക്ക് കടക്കുകയായിരുന്നു. ഇതുകണ്ട് എന്തോകുഴപ്പമുണ്ടെന്ന് മനസിലാക്കിയ കളിക്കാർ ജീവൻ രക്ഷിക്കാനായി ഗ്രൗണ്ടിൽ കമിഴ്ന്നുകിടന്നു. എന്നാൽ ഗ്രൗണ്ടിന് മദ്ധ്യത്തിലുണ്ടായിരുന്നു ഒരാളെയൊഴികെ മറ്റാരെയും അക്രമികൾ ലക്ഷ്യംവച്ചില്ല. നിരായുധനും നിസ്സഹായനുമായ അയാളുടെ അടുത്തെത്തിയ തോക്കുധാരി തൊഴിച്ചുവീഴ്ത്തി തലയിൽ ചവിട്ടിപ്പിടിച്ചശേഷം പോയിന്റ് ബ്ലാങ്കിൽ നിറയൊഴിച്ച് മരണം ഉറപ്പിച്ചു. അടുത്തനിമിഷം അക്രമികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൈതാനത്തിന് സമീപത്തുനിന്ന് രണ്ട് മൃതദേഹങ്ങൾകൂടി ലഭിച്ചത്.
പ്രദേശത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ബലംപ്രയോഗിച്ച് തടവിലാക്കിശേഷം അവരുടെ ആയുധങ്ങളും യൂണിഫോമും ധരിച്ചാണ് അക്രമികൾ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാദേശിക ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ എതിർസംഘത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവർ എന്നാണ് കരുതുന്നത്. ഗ്വായാക്വിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിയന്ത്രിക്കുന്നത് ഗുണ്ടാത്തലവന്മാരാണ്. അക്രമികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.







Leave a comment