ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേരുമാറ്റത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. ജനുവരി 5 മുതൽ പ്രതിഷേധം നടത്താനാണു കോൺഗ്രസ് തീരുമാനം. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന യോഗത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരും മറ്റു മുതിർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്ന നടപടിയാണു തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിലൂടെ കേന്ദ്രസർക്കാർ ചെയ്തതെന്ന് ഖർഗെയും രാഹുൽ ഗാന്ധിയും യോഗത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ‘‘എംജിഎൻആർഇജിഎ വെറുമെരു പദ്ധതി മാത്രമല്ല. ലക്ഷക്കണക്കിനു ഗ്രാമീണ പൗരന്മാർക്കു സുരക്ഷയുടെ അടിത്തറ നൽകുകയും പഞ്ചായത്ത് സംവിധാനത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങൾ നൽകി അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ്. അതിന്റെ പേരുമാറ്റുന്നത് ഈ തത്വങ്ങൾക്ക് നേരെയുള്ള ആക്രമണമാണ്”– രാഹുൽ ഗാന്ധി പറഞ്ഞു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ) പദ്ധതിക്കുള്ള ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു ഒപ്പുവച്ചതോടെ ഇതു നിയമമായിരുന്നു. ബിൽ നിയമമായതോടെ, നിലവിൽ പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തോളം പേരിൽ വലിയ പങ്ക് പുറത്താകാൻ സാധ്യതയുണ്ട്. തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്നാണു നിയമത്തിൽ പറയുന്നതെങ്കിലും നിലവിലുള്ള 100 ദിവസം പോലും എത്താനുള്ള സാധ്യതയും വിരളമാണ്.
പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകൾ കേന്ദ്രം വിജ്ഞാപനം ചെയ്യുക എന്നതുൾപ്പടെ നിബന്ധനകൾ നടപ്പാക്കുമ്പോൾ പദ്ധതി സ്വാഭാവികമായും ചുരുങ്ങും. ഇപ്പോൾ പദ്ധതിയിലുൾപ്പെട്ടവരിൽ വലിയൊരു വിഭാഗത്തിന് തൊഴിൽനഷ്ടമാകും, തൊഴിൽദിനങ്ങളും കുറയും. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്ന നിബന്ധനയും തൊഴിൽദിനങ്ങൾ ഗണ്യമായി കുറയാൻ ഇടയാക്കും. ഫലത്തിൽ പദ്ധതി ഗുണഭോക്താക്കളായ ലക്ഷക്കണക്കിനുപേരുടെ വരുമാനമാർഗത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാകും പുതിയ നിയമം.







Leave a comment