സിഡ്‌നി: ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 10 വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടു. 40 പേർക്കാണ് പരുക്കേറ്റത്. അക്രമികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. നവീദ് അക്രം (24), പിതാവ് സജീദ് അക്രം (50) എന്നിവരാണ് കൂട്ടക്കൊല നടത്തിയത്. സജീദ് അക്രമാണ് പൊലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്.
അക്രമികൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്‌ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എഎസ്‌ഐഒ അന്വേഷിക്കുകയാണ്. ഐഎസിന്റെ സിഡ്‌നി സെല്ലുമായി കൊലയാളികളിലൊരാൾ 6 വർഷം മുൻപ് ബന്ധപ്പെട്ടുവെന്ന കാര്യമാണ് പരിശോധിക്കുന്നത്. അക്രമികളുടെ കാറിൽനിന്ന് ഐഎസിന്റെ പതാക കണ്ടെത്തിയിട്ടുണ്ട്. നവീദ് അക്രം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർക്കു നേരെയാണു അക്രമികൾ വെടിയുതിർത്തത്. സംഭവം ഭീകരാക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. വെടിവയ്പിൽ മൂന്നാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വെടിവയ്പിനിടെ അക്രമിയെ കീഴടക്കി തോക്ക് കൈവശപ്പെടുത്തി, ഇയാളെ പിടികൂടാൻ സഹായിച്ച വഴിയാത്രക്കാരനെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു. അഹ്മദ് അൽ അഹ്മദ് (43) ആണ് രാജ്യാന്തര പ്രശംസ ഏറ്റുവാങ്ങിയത്.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും ഓസ്‌ട്രേലിയയിലെ വിവിധ മുസ്‌ലിം സംഘടനകളും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആക്രമണത്തെ അപലപിച്ചു. ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരത്തിലേറെ പേർ എത്തിയിരുന്നു. ഇസ്രയേൽ – പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വെടിവയ്പ് ഉണ്ടായതെന്നും ഇതെക്കുറിച്ചു പലതവണ ഓസ്‌ട്രേലിയയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നുവെന്നും ഇസ്രയേൽ സർക്കാർ പറഞ്ഞു.
പിന്നാലെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഓസ്‌ട്രേലിയൻ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു ആരോപിച്ചു.
ഓസ്‌ട്രേലിയ, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തെ തുടർന്ന് 3 മാസം മുൻപ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസിന് അയച്ച കത്തിനെക്കുറിച്ച് നെതന്യാഹു പരാമർശിച്ചു. ”താങ്കളുടെ നയം ജൂത വിരുദ്ധതയ്ക്ക് ഇന്ധനം പകർന്നു” എന്ന കത്തിലെ വാചകമാണ് നെതന്യാഹു ഉയർത്തിക്കാണിച്ചത്. നേതാക്കൾ നിശബ്ദരായിരിക്കുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുമ്പോൾ പടരുന്ന അർബുദമാണ് ജൂത വിരുദ്ധതയെന്നും നെതന്യാഹു വിമർശിച്ചു.






Leave a comment