ബംഗളൂരു: അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും അടിച്ചുമാറ്റി. കൈനിറയെ കോളുകിട്ടിയതിന്റെ സന്തോഷത്തിൽ മോഷണമുതലുമായി വരുന്നവഴി അത് മറ്റൊരുസംഘം അടിച്ചുമാറ്റി. ബംഗളൂരുവിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളെല്ലാം അകത്തായി. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബംഗളൂരു ഈസ്റ്റിലെ മണ്ടൂർ ഗ്രാമത്തിലെ പൊതുശ്മശാനത്തിന് സമീപത്തുള്ള മൂന്നുവീടുകളിൽ മോഷണം നടത്തിയ യുവാവ് 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയുമാണ് കവർന്നത്. ഏറെ നിരീക്ഷണം നടത്തിയശേഷം വീടുകളിൽ ആളില്ലെന്ന് മനസിലാക്കിയശേഷമായിരുന്നു മോഷണം.മാേഷണമുതലുമായി സ്കൂട്ടറിൽ മടങ്ങുമ്പോൾ നാലുപേരടങ്ങുന്ന സംഘം യുവാവിനെ തടഞ്ഞുനിറുത്തി ചോദ്യംചെയ്യുകയും കൈയിലുള്ളതെല്ലാം തട്ടിയെടുക്കുകയും ചെയ്തു. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ കൊടിയ മർദ്ദനമേൽക്കേണ്ടിവന്നു. അതോടെ കൂടുതൽ എതിർക്കാൻ നിൽക്കാതെ കഷ്ടപ്പെട്ട് മോഷ്ടിച്ചതെല്ലാം അയാൾ സംഘത്തിന് വിട്ടുകാെടുത്തു.
ദിവസങ്ങൾക്കുശേഷം ഒരു സ്വർണമാല വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. ചോദ്യംചെയ്യുന്നതിനിടെ മാല മോഷ്ടിച്ചതാണെന്ന് അയാൾ സമ്മതിച്ചു. ഒപ്പം നേരത്തേ നടത്തിയമോഷണങ്ങളെക്കുറിച്ചും മോഷണമുതലുമായി വന്ന തന്നെ നാൽവർസംഘം കൊള്ളയടിച്ച കാര്യങ്ങളും പൊലീസിനോട് പറഞ്ഞു. ഇതോടെ നാൽവർ സംഘത്തെ പിടികൂടാനുള്ള അന്വേഷണമായി. അല്പസമയത്തിനകം ഇവർ പിടിയിലായി. പരിശോധനയിൽ ഇവരിൽ നിന്ന് സ്വർണവും പണവും ഇരുചക്രവാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. ശ്മശാനത്തിന് സമീപത്തെ വീടുകളിൽ മോഷണം നടത്തിയ യുവാവിനും സംഘത്തിനും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.







Leave a comment