തെക്കൻ സ്പെയിനിൽ 750 വർഷം പഴക്കമുള്ള ഒരു പുരാതന ചെരിപ്പ് കണ്ടെത്തി പുരാവസ്തു ഗവേഷകർ. ഒരു താടിക്കാരൻ കഴുകൻ്റെ (Bearded Vulture) കൂട്ടിൽ നിന്നാണ് ഈ ചരിത്രപരമായ വസ്തു ലഭിച്ചത്. ചുള്ളിക്കമ്പുകളും പുല്ലും ഇടകലർത്തിയാണ് ചെരിപ്പ് നിർമ്മിച്ചിരുന്നത്. സാധാരണഗതിയിൽ ഇത്തരമൊരു വസ്തു വളരെ വേഗം നശിച്ചുപോയേനെ. എന്നാൽ, കഴുകൻ കൂടാണ് ഈ ചെരിപ്പ് കാലാകാലങ്ങളോളം സംരക്ഷിക്കപ്പെടാൻ കാരണമായത്.
പുരാതന കാലത്ത് ഏതോ ഒരു കഴുകൻ ഈ ചെരിപ്പ് കൊത്തിയെടുത്ത് തങ്ങളുടെ കൂട്ടിൽ കൊണ്ടുവന്നതാകാം എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. ഒരു ഗുഹയ്ക്കുള്ളിലായിരുന്നു ഈ കൂട് സ്ഥിതിചെയ്തിരുന്നത്. കഴുകൻ കൂടിൻ്റെ പ്രത്യേക ഘടനയാണ് ഈ ചെരിപ്പിന് സംരക്ഷണം നൽകിയത്.
താടിക്കാരൻ കഴുകൻമാർ ഗുഹകൾക്കുള്ളിൽ വലിയ കൂടുകൾ നിർമ്മിക്കാറുണ്ട്. വർഷം തോറും കമ്പിളിയും ചില്ലകളും എല്ലുകളുമൊക്കെ തങ്ങളുടെ കൂട്ടിലേക്ക് നിക്ഷേപിക്കുമ്പോൾ, അനേകം പാളികളുള്ള ഒരു ഘടനയായി കൂട് മാറും. ഈ കൂടുകൾക്കുള്ളിൽ ചരിത്രപരമായ മൂല്യമുള്ള വസ്തുക്കളൊക്കെ മുൻപും കണ്ടെത്തിയിട്ടുണ്ട്. സ്പെയിനിൽ ഒരു ഡസനിലധികം ഇത്തരം കഴുകൻ കൂടുകൾ ഗവേഷകർ പരിശോധിച്ചിട്ടുണ്ട്.
മറ്റ് കണ്ടെത്തലുകൾ
സ്പെയിനിൽ 130 വർഷം മുൻപ് താടിക്കാരൻ കഴുകൻമാർ വംശനാശം വന്ന് അപ്രത്യക്ഷരായിരുന്നു. പരിശോധന നടത്തിയ കൂടുകളിൽനിന്ന് ഇരുന്നൂറിലധികം മനുഷ്യനിർമിത പുരാവസ്തുക്കളും ആയിരക്കണക്കിന് എല്ലുകളും കണ്ടെത്തിയിരുന്നു. ഈ പുരാവസ്തുക്കളിൽ ഒരു വില്ലിൻ്റെ ഭാഗവും ഉൾപ്പെടുന്നു.
കഴുകൻമാരുടെ കൂട്ടത്തിലെ വ്യത്യസ്തരാണ് താടിക്കാരൻ കഴുകൻമാർ. എല്ലുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. എല്ലുകൾ പൊട്ടിച്ച് മജ്ജ ഭക്ഷിക്കാൻ അനുവദിക്കുന്ന തരത്തിൽ കരുത്തുറ്റതാണ് ഇവയുടെ കൊക്കുകൾ.







Leave a comment