ചേർത്തല: ഇത്തവണത്തെ ക്രിസ്മസിന് വീടുകളിൽ തിളങ്ങാൻ കാമ്പസിൽനിന്നു നക്ഷത്രങ്ങൾ. അതും നല്ല സാങ്കേതിക മികവോടെ. ചേർത്തല ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഇലക്ടോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇലക്ടോണിക്സ് അസോസിയേഷൻ നേതൃത്വത്തിൽ തിരഞ്ഞെടുത്ത വിദ്യാർഥികളാണ് കാമ്പസിൽ നക്ഷത്രനിർമാണം നടത്തുന്നത്.
വരുമാനം വിദ്യാർഥികളുടെ കരിയർമികവിനും ജോലിസാധ്യതകൾക്കുമായി പ്രയോജനപ്പെടുത്തും. കാമ്പസിൽ വ്യവസായം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി. 50 എൽഇഡി നക്ഷത്രങ്ങളാണ് ആദ്യമൊരുക്കിയത്. നക്ഷത്രങ്ങളിലെ വ്യത്യസ്തതയും ന്യൂജെൻ ടച്ചും ചർച്ചയായതോടെ എണ്ണം 130-ലേക്കെത്തി. ഇപ്പോൾ കൂടുതൽ ആവശ്യക്കാരെത്തുന്നുണ്ട്.
ആവശ്യക്കാർക്കുമാത്രം ഒരുക്കാനാണ് ലക്ഷ്യം. ആദ്യമായാണ് ഇൻഡസ്ട്രി ഓൺ കാമ്പസ് പദ്ധതിയിൽ കോളേജിൽ ക്രിസ്മസ് നക്ഷത്രങ്ങളൊരുക്കിയത്. 199 രൂപ മുതൽ 850 രൂപ വരെ വിലയുള്ള നക്ഷത്രങ്ങളുണ്ട്. ഇതിനു വിപണിയിൽ 400 മുതൽ 1500 വരെ വിലയുണ്ടെന്നു വിദ്യാർഥികൾ പറയുന്നു. വളരെ കുറച്ചു സമയത്തിനുള്ളിലാണ് വിദ്യാർഥികൾ നക്ഷത്രം പൂർത്തിയാക്കിയത്.
ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കാനുള്ള നക്ഷത്രങ്ങളിൽ ലാഭത്തെക്കാൾ മൂല്യത്തിനാണ് വിദ്യാർഥികൾ പ്രാധാന്യം നൽകിയതെന്ന് ഇലക്ട്രോണിക്സ് വിഭാഗം മേധാവി രസ്ന കെ.ബി. ദാസ് പറഞ്ഞു. പ്രിൻസിപ്പൽ ആനി ജെ. സെന്നത്ത് വിപണിയിലിറക്കി. അധ്യാപകരായ കെ.ജി. ജയ്‌മോൻ, സ്റ്റീഫൻ സാമുവൽ, പി.വൈ. സൽമ, ബിനോയ് ബാബു, എം. രഞ്ജീവ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ.






Leave a comment