മുംബൈ: ഡോളറിനെതിരേ തുടർച്ചയായ ഇടിവിനുശേഷം വ്യാഴാഴ്ച 19 പൈസയുടെ നേട്ടവുമായി രൂപ. ആർബിഐ ഇടപെടലിനെത്തുടർന്ന് വ്യാഴാഴ്ച ഡോളറൊന്നിന് 19 പൈസയുടെ നേട്ടവുമായി 89.96 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ് പ്രധാന കറൻസികൾക്കെതിരായ ഡോളർ ഇൻഡക്സ് കുറഞ്ഞതും രൂപയ്ക്ക് തുണയായി.
രാവിലെ ഡോളറൊന്നിന് 90.36 രൂപ നിരക്കിൽ നഷ്ടത്തിലാണ് രൂപ വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെയിത് 90.43 രൂപയെന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും താഴ്ന്ന നിലയാണിത്. രാവിലത്തെ ഇടിവിനുശേഷം ഓഹരിവിപണി നേട്ടത്തിന്റെ പാതയിൽ തിരിച്ചെത്തിയതും വിദേശനിക്ഷേപ സ്ഥാപനങ്ങൾ ഡോളർ എത്തിച്ചതും രൂപയെ സഹായിച്ചു. ബുധനാഴ്ച ഡോളറൊന്നിന് 90.15 രൂപയിലായിരുന്നു ക്ലോസിങ്.
ഇപ്പോഴത്തെ ഇടിവോടെ 2025-ൽ 5.53 ശതമാനം വിലയിടിവാണ് രൂപ നേരിട്ടിരിക്കുന്നത്. ഡോളർ ഇൻഡക്സ് ഒൻപതുശതമാനം ഇടിഞ്ഞിരിക്കുന്നതിനിടെയാണ് രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞത്. മൂല്യശോഷണത്തിൽ ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതും രൂപതന്നെ.
രൂപ ഇടിയുമ്പോൾ
ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നത് കയറ്റുമതിക്കാർക്ക് നേട്ടമാകുമ്പോൾ ഇറക്കുമതിക്ക് ചെലവുകൂട്ടും. ഇന്ത്യയുടെ ഐടി, ഫാർമ മേഖലയ്ക്ക് രൂപയുടെ മൂല്യം കുറയുന്നത് അവസരമാണ്. രൂപയുടെ മൂല്യം കുറയുന്നത് കയറ്റുമതിക്കാർക്ക് ഗുണകരമാണ്. ഡോളറിലാണ് ഇടപാടുകൾ നടക്കുന്നതെന്നതിനാൽ വരുമാനം കൂടും. അമേരിക്ക കൊണ്ടുവന്ന ഉയർന്ന തീരുവയെ മറികടക്കാൻ തൊഴിൽ കേന്ദ്രീകൃത കയറ്റുമതി വ്യവസായങ്ങൾക്ക് ഇത് ഗുണകരമാണ്. രൂപ ദുർബലമാകുന്നത് വിദേശ വിനോദസഞ്ചാരികളുടെ വരവ് കൂട്ടിയേക്കാമെന്നും സാമ്പത്തികവിദഗ്ധർ പറയുന്നു.
അതേസമയം, വ്യാപാരക്കമ്മി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് രൂപയുടെ മൂല്യശോഷണം അത്ര ആശ്വാസമായ ഒന്നല്ല. ഇറക്കുമതിയെ ആശ്രയിക്കുന്ന പെട്രോളിയം, ഇലക്ട്രോണിക്സ് മേഖലകളിൽ സമ്മർദമുണ്ടാകും. അസംസ്കൃത എണ്ണയുടെ ഇറക്കുമതിയാണ് വലിയ തിരിച്ചടി നേരിടുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 88 ശതമാനംവരെ ഇറക്കുമതിചെയ്യുന്നതാണ്. അസംസ്കൃത എണ്ണ, വളങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതിച്ചെലവുയരുന്നത് പണപ്പെരുപ്പം കൂട്ടിയേക്കാം. നിലവിൽ ചരിത്രത്തിലെ താഴ്ന്നനിലയിൽ നിൽക്കുന്നതിനാൽ ഇത് വിപണിയിലുണ്ടാക്കുന്ന ആഘാതം അത്ര ഗുരുതരമാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വളത്തിന് വിലയുയർന്നാൽ സബ്സിഡിയിലൂടെ കർഷകരെ സംരക്ഷിക്കാൻ സർക്കാരിനുകഴിയും. ഇറക്കുമതിചെയ്യുന്ന വാഹനങ്ങൾപോലെ ആഡംബരവസ്തുക്കൾക്ക് വിലയുയരാൻ ഇത് കാരണമാകും.
വിദേശവിദ്യാഭ്യാസത്തിന് ചെലവുയരും. അമേരിക്കയിലുൾപ്പെടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഡോളറിൽ ഫീസും മറ്റുചെലവുകളും നൽകുന്നതിന് കൂടുതൽ രൂപ ചെലവിടേണ്ടി വരും. വിദേശത്തേക്കുള്ള യാത്രാച്ചെലവും കൂടും. രൂപയുടെ മൂല്യശോഷണം എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഒന്നാണ്. ഇത് ആളുകളുടെ വാങ്ങൽശേഷി കുറച്ചേക്കാമെന്നും ചില സാമ്പത്തികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.







Leave a comment