ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിലെ ഹയ‍്‍ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചുള്ള ചാരവും പൊടിപടലങ്ങളും പടർന്നതുമൂലമുള്ള ആശങ്ക ഇന്ത്യയെ വിട്ടൊഴിയുന്നു. ചാരവും പൊടിപടലവും ഇന്നലെ വൈകിട്ടോടെ ഇന്ത്യയുടെ ആകാശമേഖല കടന്നു ചൈനയിലേക്കു നീങ്ങി. പൊടിപടലം സഞ്ചരിക്കുന്നത് 25,000 അടി ഉയരത്തിലായതിനാൽ വായുഗുണനിലവാരത്തെയോ കാലാവസ്ഥയെയോ ബാധിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ചില വിമാന സർവീസുകളെ ബാധിച്ചു.
തിങ്കളാഴ്ച വൈകിട്ട് എട്ടോടെയാണ് രാജസ്ഥാൻ വഴി ചാരമേഘങ്ങൾ ഇന്ത്യൻ ആകാശത്തേക്കു കടന്നത്. അതിനു ശേഷമുള്ള 24 മണിക്കൂറിനിടെ എയർ ഇന്ത്യയ്ക്ക് മാത്രം 13 വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നു. ആശങ്കപ്പെടാനില്ലെന്നും സ്ഥിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു.
ജിദ്ദ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയ ഉംറ തീർഥാടകർ അടക്കമുള്ള യാത്രക്കാരെ ഇന്നു രാവിലെ 11ന് പ്രത്യേക വിമാനം സജ്ജമാക്കി അയയ്ക്കും. ജിദ്ദയിൽ കുടുങ്ങിയിരിക്കുന്ന കൊച്ചിയിലേക്കുള്ള യാത്രക്കാരെ മടക്കവിമാനത്തിൽ കൊച്ചിയിലെത്തിക്കും. വിമാനം വൈകിട്ട് 3.55ന് കൊച്ചിയിലെത്തും.
വിമാനങ്ങൾ സാധാരണയായി പറക്കുന്ന അതേ ഉയരത്തിലാണ് ഈ ചാരമേഘങ്ങളും സഞ്ചരിക്കുന്നതെന്ന് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്.അഭിലാഷ് പറഞ്ഞു. ഭൂനിരപ്പിലെ കാഴ്ചയെ നേരിട്ടു ബാധിക്കാൻ സാധ്യത കുറവാണ്. എന്നാൽ, മെഡിറ്ററേനിയൻ മേഖലയിൽനിന്നു മഴയെത്തിക്കുന്ന കാറ്റുമായി ഇത്തരം രാസവസ്തുക്കൾ കലർന്നാൽ, ചിലയിടങ്ങളിൽ അമ്ലമഴ പെയ്യാനുമുള്ള സാധ്യതയുണ്ട്. ഇവിടെ അതിനും സാധ്യതയില്ല. ഈ ചാരമേഘങ്ങൾ ഒരു ദിവസംകൊണ്ട് ഇന്ത്യയുടെ ആകാശപരിധി വിട്ടുപോകുന്നതായാണു മനസ്സിലാകുന്നത്. അതിനാൽ പ്രത്യാഘാതങ്ങൾ നീണ്ടുനിൽക്കില്ലെന്നും അഭിലാഷ് പറഞ്ഞു.







Leave a comment