ഹൂസ്റ്റൺ: ജെയിംസ് ബോണ്ട് സിനിമകളിലെ വില്ലന്മാരെ ഓർമിപ്പിക്കുംവിധം ആകർഷകവും എന്നാൽ അവിശ്വസനീയവുമായ രൂപം സ്വയം നൽകി ഒരു ആഭരണക്കടയുടമ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അലബാമക്കാരനായ 23 വയസ്സുകാരൻ സ്ലേറ്റർ ജോൺസ്, തന്റെ കൃത്രിമക്കണ്ണിന്റെ ഐറിസിൽ രണ്ട് കാരറ്റ് വജ്രം പതിപ്പിച്ചതോടെയാണ് ലോക ശ്രദ്ധ നേടിയത്. ഇത്തരത്തിൽ വജ്രം പതിപ്പിക്കാൻ ഏകദേശം 2 ദശലക്ഷം ഡോളർ (ഏകദേശം 16.6 കോടി രൂപ) ചെലവായി എന്നാണ് അദ്ദേഹം പറയുന്നത്.
ജെയിംസ് ബോണ്ട് ചിത്രമായ ‘ഡൈ അനദർ ഡേ’യിലെ രത്‌നം പതിച്ച മുഖമുള്ള വില്ലൻ സാവോയുടെ രൂപത്തോടാണ് പലരും സ്ലേറ്റർ ജോൺസിന്റെ ഈ പുതിയ രൂപത്തെ താരതമ്യം ചെയ്യുന്നത്.
ടോക്‌സോപ്ലാസ്‌മോസിസ് അണുബാധയെത്തുടർന്ന് 17ാം വയസ്സിൽ സ്ലേറ്റർ ജോൺസിന് വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ തുടങ്ങി. പല ശസ്ത്രക്രിയകൾക്ക് ശേഷവും കണ്ണ് രക്ഷിക്കാൻ കഴിയില്ലെന്നും അത് നീക്കം ചെയ്യേണ്ടിവരുമെന്നും വ്യക്തമായി. എന്നാൽ, ഈ തിരിച്ചടിയെ തന്റെ ആഭരണ ഡിസൈനർ എന്ന കരിയറിന് അനുയോജ്യമായ ഒരു അവസരമായി മാറ്റാൻ ജോൺസ് തീരുമാനിച്ചു. അങ്ങനെയാണ് വജ്രം പതിച്ച ഈ അദ്വിതീയമായ കൃത്രിമക്കണ്ണിന് അദ്ദേഹം രൂപകൽപന ചെയ്തത്.
കൃത്രിമ അവയവ വിദഗ്ദ്ധനായ ജോൺ ഇമ്മുമായി സഹകരിച്ചാണ് ഈ കണ്ണ് നിർമിച്ചത്. ‘കഴിഞ്ഞ 32 വർഷത്തിനിടെ ഞാൻ ഏകദേശം 10,000 കൃത്രിമ കണ്ണുകൾ നിർമിച്ചിട്ടുണ്ട്. വസ്തുക്കളുടെ കാര്യത്തിൽ ഇത് ഏറ്റവും വിലപ്പെട്ടതാണ്. ഇതൊരു 2 കാരറ്റ് വജ്രമാണ്. 3 കാരറ്റ് ചേരില്ലായിരുന്നു’ – ജോൺ ഇം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വെളിച്ചത്തിൽ തിളക്കത്തോടെ പ്രകാശിക്കുന്ന സ്വാഭാവിക വജ്രക്കല്ലാണ് ഇതിലെ ഐറിസ്.
തന്റെ പുതിയ കൃത്രിമക്കണ്ണിനെ ‘ഡയമണ്ട് ഐ’ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ജോൺസ് ഈ ശ്രദ്ധേയമായ രൂപം ഒരു വിൽപന തന്ത്രമായി ഉപയോഗിക്കുന്നുണ്ട്. സമൂഹമാധ്യമത്തിൽ ഇത് വൈറലായതോടെ ‘ബ്രോ, നിങ്ങളെ ഒരു ജെയിംസ് ബോണ്ട് വില്ലനെപ്പോലെ തോന്നുന്നു’ എന്ന കമന്റാണ് പലരും പങ്കുവയ്ക്കുന്നത്. എങ്കിലും, ഇത്രയും വിലപിടിപ്പുള്ള രത്‌നം കണ്ണിൽ വച്ച് നടക്കുന്നത് സുരക്ഷിതമാണോ എന്ന് ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. ‘നിങ്ങളുടെ രത്‌നം പതിച്ച കണ്ണിന് വേണ്ടി ആരെങ്കിലും നിങ്ങളെ ആക്രമിക്കുന്നതുവരെ എല്ലാം തമാശയായിരിക്കും’ എന്നും കമന്റുകൾ പറയുന്നുണ്ട്.







Leave a comment