കൗതുകങ്ങൾ

ലോക ശ്രദ്ധയാര്‍ജ്ജിച്ച് അടക്കാപുത്തൂര്‍ വാല്‍ക്കണ്ണാടി

കൊച്ചി: വെള്ളോട് മിനുക്കി നിര്‍മിക്കുന്ന കണ്ണാടിയുടെ നിര്‍മാണ സവിശേഷതകള്‍ കടല്‍ക്കടന്നതോടെ ലോക ശ്രദ്ധയാര്‍ജ്ജിച്ച് 50 വര്‍ഷത്തെ പാരമ്പര്യമുള്ള അടക്കാപുത്തൂര്‍ വാല്‍ക്കണ്ണാടി. ന്യൂജഴ്സിയിലുള്ള വൈലി ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് കഴിഞ്ഞ മാസം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തിലെ ഡോ. ജി. ശിവസുബ്രഹ്‌മണ്യന്റെ നേതൃത്വത്തിലുള്ള പഠന സംഘത്തില്‍ അസി. പ്രൊഫ. ഡോ. കെ.എം. ശ്രീധര്‍ (അമൃത വിശ്വവിദ്യാപീഠം, കൊല്ലം), അസി. പ്രൊഫ. ഡോ. കെ.എം. ശ്രീകാന്ത്, ഗവേഷക വിദ്യാര്‍ത്ഥി വി.കെ. മഹേഷ് (ഇരുവരും അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂര്‍) എന്നിവരായിരുന്നു അംഗങ്ങള്‍. ഡോ. കെ.എം. ശ്രീധറും ഡോ. കെ.എം. ശ്രീകാന്തും സഹോദരങ്ങളാണ്. തിരുവല്ല മതില്‍ ഭാഗം ശ്രീവല്ലഭ മഹാക്ഷേത്രത്തിന് സമീപം കാടുവള്ളില്‍ ഇല്ലം കുടുംബാംഗങ്ങളുമാണ് ഇരുവരും.

പരമ്പരാഗതമായ വെങ്കല കണ്ണാടിയുടെ നിര്‍മാണവും സാംസ്‌കാരിക പൈതൃകവും രേഖപ്പെടുത്തുകയായിരുന്നു പഠന ലക്ഷ്യം. കൂടാതെ ഭാരതീയ പാരമ്പര്യവും വിജ്ഞാനവും കാത്തുസൂക്ഷിക്കുക എന്നതും പഠനത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു.

കോപ്പര്‍- ടിന്നിന്റെ അനുപാതം വ്യത്യസ്തമാണെന്നതാണ് ലോകത്തെ വെങ്കല കണ്ണാടികളില്‍ നിന്ന് ഇതിനെ വേറിട്ട് നിര്‍ത്തുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി.

1974ല്‍ ആദ്യ കണ്ണാടി നിര്‍മിച്ചത് പാലക്കാട് ചെര്‍പ്പുളശ്ശേരി വെള്ളിനേഴിക്കടുത്തുള്ള അടക്കാപുത്തൂര്‍ ഗ്രാമത്തിലെ ബാലന്‍ മൂശാരിയാണ്. അദ്ദേഹത്തിന്റെ മരണശേഷം പാത പിന്തുടരുന്നത് മകന്‍ എം.പി. കൃഷ്ണകുമാറാണ്. ആറന്മുള കണ്ണാടിയില്‍ നിന്ന് രൂപത്തിലും നിര്‍മാണത്തിലും വ്യത്യസ്തമാണ് അടക്കാപുത്തൂര്‍ വാല്‍ക്കണ്ണാടി, ഗുണത്തിലും നിര്‍മാണത്തിലും കേമനാണ്. തിരുവനന്തപുരാത്തെ മ്യൂസിയത്തില്‍ വച്ച് ആറന്മുള കണ്ണാടി കണ്ട കുന്നത്തുമനയ്‌ക്കല്‍ രാമന്‍ നമ്പൂതിരിയാണ് ഇത്തരമൊന്ന് നിര്‍മിക്കുന്നതിനെ കുറിച്ച് സുഹൃത്തും അയല്‍വാസിയും കൂടിയായ ബാലന്‍ മൂശാരിയോട് പറഞ്ഞത്. വിഗ്രഹങ്ങളും ഓട്ടുപാത്രങ്ങളും നിര്‍മിച്ച് വരികയായിരുന്നു ബാലന്‍ അന്ന്.

പിന്നീട് കണ്ണാടി നിര്‍മാണം ആരംഭിച്ചു, തുടര്‍ച്ചയായി പരാജയമായിരുന്നു ഫലം. അഞ്ച് വര്‍ഷത്തെ പരീക്ഷണത്തിനൊടുവില്‍ അവസാനം അടക്കാപുത്തൂര്‍ കണ്ണാടി ജന്മമെടുത്തു.
അച്ഛന്റെ പാത പിന്തുടര്‍ന്ന മകന്‍ കൃഷ്ണകുമാര്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്താണ് കണ്ണാടി നിര്‍മാണത്തിലേക്ക് എത്തിയത്. 32 വര്‍ഷമായി ഇതേ മേഖലയില്‍ തുടരുകയാണ്. അച്ഛന്‍ തെളിച്ച പാത പിന്തുടര്‍ന്ന് നിരവധി പരീക്ഷണങ്ങള്‍ നടത്തി, ഇപ്പോഴും പഠനങ്ങള്‍ തുടരുകയാണെന്നും നേട്ടങ്ങളില്‍ സന്തോഷമുണ്ടെന്നും കൃഷ്ണകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. വീടിനുസമീപത്തെ ആലയിലാണ് നിര്‍മാണം. എല്ലാ ജോലികളും തനിച്ചാണ് ചെയ്യുന്നത്. കണ്ണാടിയും ഫ്രെയിമുമെല്ലാം കൈകൊണ്ടാണ് നിര്‍മിക്കുന്നതെന്നും ഇതിനാലാണ് നിര്‍മാണം പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ഷെല്‍നയും ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജില്‍ എംഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ മകന്‍ അശ്വിനും കൃഷ്ണകുമാറിനെ സഹായിക്കാന്‍ ഒപ്പമുണ്ട്.

കരവിരുതില്‍ വിരിയുന്ന പാരമ്പര്യക്കൂട്ട് നൂറു ശതമാനം ലോഹമാണ് അടക്കാപുത്തൂര്‍ കണ്ണാടി. ആലയില്‍ ആവശ്യമുള്ള വലുപ്പത്തില്‍ മെഴുകു കൊണ്ടുണ്ടാക്കിയ കരുവിലേക്ക് (മോള്‍ഡ്) ചെമ്പും വെളുത്തീയവും (ഒരു പ്രത്യേക അനുപാതത്തില്‍) ചേര്‍ത്ത് ഉരുക്കിയൊഴിക്കും. തണുത്ത ശേഷം കരു പൊട്ടിച്ചെടുത്ത് അരം കൊണ്ട് രാകി യന്ത്രത്തില്‍ മിനുക്കിയെടുക്കും. തുടര്‍ന്ന് കരവിരുത് നിറയുന്ന ഫ്രെയിം കൂടിയാവുമ്പോള്‍ ലക്ഷണമൊത്ത വാല്‍ക്കണ്ണാടിയാവും. അതീവശ്രദ്ധയും വൈദഗ്ധ്യവും ആവശ്യമുള്ള നിര്‍മാണം.

നിര്‍മാണ കൂട്ടുകള്‍ ഇപ്പോഴും രഹസ്യമാണ്. രണ്ടിഞ്ച് മുതല്‍ ആറിഞ്ച് വരെയുള്ള പല വലുപ്പത്തിലുള്ള കണ്ണാടികളാണ് ഉണ്ടാക്കുന്നത്. ചെറിയ കണ്ണാടി നിര്‍മിക്കാന്‍ ആറു ദിവസവും വലിയതിന് 15 ദിവസം വരെയും എടുക്കും. 10000 മുതലാണ് കണ്ണാടിയുടെ വില തുടങ്ങുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

ആനുകാലികംകൗതുകങ്ങൾശാസ്ത്രീയം

ആകാശത്ത് വിസ്മയമൊരുക്കി അപൂർവ്വ ‘ബ്ലൂ മൂൺ’

വാനനിരീക്ഷകർക്ക് ആനന്ദക്കാഴ്ചയൊരുക്കാൻ ഈ ആഴ്ച അവസാനം അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകും. ഒരൊറ്റ മാസത്തിൽ...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ട്രക്കിനുള്ളിലിരുന്ന നായ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിച്ചു; വഴിയാത്രക്കാരിക്ക് പരിക്ക്

നെബ്രാസ്ക: നെബ്രാസ്കയിലുള്ള സ്കോട്ട്സ്ബ്ലഫ് നഗരത്തിൽ ട്രക്കിനുള്ളിലിരുന്ന വളർത്തുനായ അബദ്ധത്തിൽ ഷോട്ട്ഗൺ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വഴിയാത്രക്കാരിക്ക് വെടിയേറ്റു....

അമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ഭാര്യയ്‌ക്കൊപ്പം താജ്‌‌‌മഹൽ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ആഗ്ര: ഭാര്യയ്‌ക്കൊപ്പം താജ്‌‌‌മഹൽ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. നാല് ദിവസത്തെ ഔദ്യോഗിക...