ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പൊലീസ് വിട്ടയച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചനകൾ. വിഷയത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, എം.പിമാരായ ഷാഫി പറമ്പിൽ, കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളെ സമരവേദിയിൽ നിന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. സംഭവത്തെത്തുടർന്ന് ഡൽഹിയിൽ വൻ പ്രതിഷേധവും സംഘർഷാവസ്ഥയുമാണ് നിലനിൽക്കുന്നത്.
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലായിരുന്നു സംഘർഷാവസ്ഥ ഉണ്ടായത്. കേരളത്തിൽനിന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയാണ് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയത്.
പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെയും മുതിർന്ന നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഡീൻ കുര്യാക്കോസ് എം.പി, പിസി. വിഷ്ണുനാഥ് എം.എൽ.എ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡീൻ കുര്യാക്കോസിനെ പൊലീസ് കൈയേറ്റം ചെയ്യുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തി അനുനയത്തിന് ശ്രമിച്ചു. സർക്കാരുമായി കൃത്യമായ ചർച്ച ഉണ്ടാകുന്നത് വരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും മല്ലികാർജ്ജുനഖാർഗെയും കെ സി വേണുഗോപാൽ അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കളെയും റോഡിലൂടെ വലിച്ചിഴച്ച സംഭവത്തെ അപലപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ലോക്സഭയിലെ പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധിയെ റോഡിലൂടെ വലിച്ചിഴക്കുകയും പ്രിയങ്കാഗാന്ധിയെ പുരുഷപോലീസുകാർ പിടിച്ചുവലിക്കുകയും ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തിൽ നിന്നുള്ള എംപിമാരെയും, ജനപ്രതിനിധികളെയും ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്. ഇന്ത്യയിലെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിലുള്ള ക്രൂരമായ അടിച്ചമർത്തലാണ് പ്രതിപക്ഷ നേതാക്കൾക്കെതിരെയുണ്ടായതെന്ന് ചെന്നിത്തല ആരോപിച്ചു. കടുത്ത ജനാധിപത്യ ധ്വംസനവും, ഫാസിസ്റ്റ് ഭീകരതയുമാണ് രാജ്യത്ത് നടമാടുന്നത്.
നീറ്റ് പരീക്ഷാക്രമക്കേടിലും, രാജ്യത്താകമാനമുണ്ടായ ചോദ്യപേപ്പർ ചോർച്ചയിലും ഇന്ത്യയിലെ യുവജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു. ഈ പ്രതിഷേധസമരങ്ങളുടെ നെടുനായകത്വം ഏറ്റെടുത്തുകൊണ്ട് രാഹുൽഗാന്ധിയും കോൺഗ്രസ് രംഗത്തുവന്നതോടെ മോദി സർക്കാർ പരിഭ്രാന്തിയിലായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന് രാജിവക്കേണ്ട അവസ്ഥ സംജാതമായി . ഇതോടെയാണ് സമരത്തെ അടിച്ചമർത്താൻ സർക്കാർ തുനിഞ്ഞത്. ഇന്ത്യയുടെ പ്രതിപക്ഷ നിരയെ ഒന്നാകെ ജയിലിലാക്കിയാൽ സമരത്തെ അടിച്ചമർത്താമെന്ന് മോദി സർക്കാർ വ്യാമോഹിക്കുന്നുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടങ്ങിവച്ച ഇന്ത്യൻ യുവതയുടെ ഈ മുന്നേറ്റം മോദി ബിജെപി സർക്കാരിന്റെ അവസാനം കുറിക്കുന്നതായിരിക്കും.’- രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.






Leave a comment