വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരം നേരിട്ട് കാണാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യൂജേഴ്‌സിയിലെ ന്യൂയോർക്ക്–ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ ശക്തികളായ സ്പെയിനും തമ്മിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റാണ് പ്രസിഡന്റിന്റെ വാരാന്ത്യ പരിപാടികൾ വിശദീകരിക്കുന്നതിനിടെ ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ന്യൂയോർക്ക് നഗരത്തിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ സ്വീകരണച്ചടങ്ങിൽ പങ്കെടുത്ത ശേഷം ട്രംപ് ഞായറാഴ്ച ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ന്യൂജേഴ്‌സിയിലെത്തും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച 2026 ലോകകപ്പ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും ഏറ്റവും സുരക്ഷിതവും വിജയകരവുമായി സംഘടിപ്പിച്ചതുമായ ടൂർണമെന്റാണെന്ന് കരോലൈൻ ലെവിറ്റ് അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ കായികമേളയ്ക്ക് വിജയകരമായി ആതിഥേയത്വം വഹിക്കാനുള്ള അമേരിക്കയുടെ കഴിവാണ് ഇതിലൂടെ തെളിയിക്കപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ട്രംപ് ലോകകപ്പ് ഫൈനലിൽ പങ്കെടുക്കുമെന്നും വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്ന ചടങ്ങിൽ തങ്ങൾ ഒപ്പമുണ്ടാകുമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കിരീടദാനച്ചടങ്ങിലേക്ക് മെക്സിക്കോയിലെയും കാനഡയിലെയും ഉന്നത പ്രതിനിധികളെയും ക്ഷണിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസി കിരീടം ഏറ്റുവാങ്ങുന്ന ചടങ്ങിൽ ട്രംപ് വേദിയിൽ തുടർന്നത് ശ്രദ്ധേയമായിരുന്നു. ചെൽസി നായകൻ റീസ് ജെയിംസിനൊപ്പം ട്രംപ് വേദിയിൽ നിന്നതും ഫിഫ പ്രസിഡന്റ് ഇൻഫാന്റീനോ ആദ്യം അദ്ദേഹത്തോട് വേദിയിൽ നിന്ന് മാറാൻ സൂചിപ്പിച്ചെങ്കിലും പിന്നീട് തുടരാൻ അനുവദിച്ചതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് പിന്നിൽ നിന്നുയർന്ന് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. മറുവശത്ത് കരുത്തരായ ഫ്രാൻസിനെ 2-0ന് കീഴടക്കിയാണ് സ്പെയിൻ കലാശപ്പോരിന് യോഗ്യത നേടിയത്. ലോക ഫുട്ബോളിലെ രണ്ട് വമ്പൻ ശക്തികൾ നേർക്കുനേർ എത്തുന്ന ഫൈനൽ മത്സരത്തെ ഏറെ ആകാംക്ഷയോടെയാണ് കായികലോകം ഉറ്റുനോക്കുന്നത്.






Leave a comment