വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്ന പ്രഖ്യാപനത്തിനുപിന്നാലെ സംഘർഷം അവസാനിപ്പിക്കാനും ചർച്ചകൾ തുടരാനും ഇറാൻ തങ്ങളെ സമീപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ്റെ ആവശ്യം അമേരിക്ക അംഗീകരിച്ചതായും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
എന്നാൽ, വെടിനിർത്തൽ കരാർ അവസാനിച്ചെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം പുനഃരാരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.
കഴിഞ്ഞ ചൊവ്വാഴ്ച ഹോർമുസ് കടക്കാൻ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതാണ് നിലവിലെ പ്രകോപനങ്ങൾക്ക് കാരണം. ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചെങ്കിലും ഇറാൻ ഇത് നിഷേധിച്ചു. ഇതിന് മറുപടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, നാവിക ആസ്തികൾ എന്നിവ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തി. അമേരിക്കൻ ആക്രമണത്തിൽ ഇതുവരെ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അമേരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായി കുവൈറ്റിലും ബഹ്‌റൈനിലുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം നടത്തി. ഖത്തറിൽവെച്ച് ആണവ പദ്ധതിയെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നതിനുപിന്നാലെയാണ് പുതിയ സംഘർഷങ്ങൾ.






Leave a comment