അമേരിക്കയിൽ എച്ച്-1ബി, PERM തൊഴിൽ വിസകളിലെ തട്ടിപ്പുകൾക്കെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടം അന്വേഷണം ആരംഭിച്ചു. ഐടി സേവന രംഗത്തെ വൻകിട കമ്പനിയായ കോഗ്നിസെന്റിന്റെ പേരും ഈ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ഉന്നത ഫെഡറൽ ഉദ്യോഗസ്ഥൻ പരാമർശിച്ചിട്ടുണ്ട്. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ ഏറ്റവും ശക്തമായ നടപടിയാണിതെന്ന് യുഎസ് ലേബർ ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി എസ്പോസിറ്റോ വ്യക്തമാക്കി.
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ചില വൻകിട കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ആന്റണി വ്യക്തമാക്കി. സ്ഥിരതാമസ സ്പോൺസർഷിപ്പുകളെയും എച്ച്-1ബി വിസകളെയും കുറിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെ കോഗ്നിസെന്റിന്റെ പേര് പ്രത്യേകം എടുത്തുപറഞ്ഞു. എന്നാൽ കമ്പനി തെറ്റ് ചെയ്തതായുള്ള ആരോപണങ്ങളൊന്നും അദ്ദേഹം ഉന്നയിച്ചിട്ടില്ല.
വിസ തട്ടിപ്പുകൾ കേവലം കുടിയേറ്റ നിയമലംഘനങ്ങൾ മാത്രമല്ലെന്നും അവയ്ക്ക് രാജ്യാന്തര ക്രിമിനൽ സംഘങ്ങളുമായും കാർട്ടലുകളുമായും അടുത്ത ബന്ധമുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്തും വിദേശ തൊഴിലാളി ചൂഷണങ്ങളും ഇത്തരം മാഫിയകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് അമേരിക്കക്കാരുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എച്ച്-1ബി വിസയും ടെക് മേഖലയും
എച്ച്-1ബി വിസ നൽകിയാണ് തൊഴിലുടമകൾ വിദഗ്ധരായ വിദേശ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുവദിക്കുന്നത്. സാധാരണയായി മൂന്ന് വർഷത്തേക്കും പരമാവധി ആറ് വർഷത്തേക്കും ഈ വിസ ലഭിക്കുക. സ്ഥിരതാമസത്തിനായി വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിന് മുൻപ് തൊഴിലുടമകൾ പൂർത്തിയാക്കേണ്ട നടപടിക്രമമാണ് PERM. എച്ച്-1ബി വിസകളുടെ അപേക്ഷകളിൽ 60 മുതൽ 70 ശതമാനം വരെ ഉപയോഗിക്കുന്നത് സാങ്കേതികവിദ്യാ മേഖലയാണ്. കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, എഞ്ചിനീയറിംഗ് കമ്പനികൾ, ആരോഗ്യമേഖല, സർവ്വകലാശാലകൾ എന്നിവയാണ് മറ്റ് പ്രധാന ഉപയോക്താക്കൾ.
എച്ച്-1ബി വിസയ്ക്കായി അപേക്ഷിക്കുമ്പോൾ തൊഴിലുടമകൾ 100,000 ഡോളർ ഫീസ് നൽകണമെന്ന ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശം കഴിഞ്ഞ മാസം ഒരു ഫെഡറൽ ജഡ്ജി റദ്ദാക്കിയിരുന്നു. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരമൊരു വൻതുക നികുതിയായി ചുമത്താൻ ഭരണകൂടത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.






Leave a comment