ചിക്കാഗോ: ആത്മീയതയും നൊസ്റ്റാൾജിയയും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ ചിക്കാഗോയിലെ ഇസ്കോൺ (ISKCON-1716 W Lunt Ave) ക്ഷേത്രത്തിൽ ശ്രീ ശ്രീ കിഷോർ കിശോരി (ശ്രീ ശ്രീ രാധാകൃഷ്ണ) വിഗ്രഹ പ്രതിഷ്ഠാദിനത്തിന്റെ 53-ാം വാർഷികം ആഘോഷിച്ചു. വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി മുതിർന്ന ഭക്തരും യുവജനങ്ങളും സമുദായ നേതാക്കളും പങ്കെടുത്തു.
അഞ്ച് പതിറ്റാണ്ടിലേറെയായി ചിക്കാഗോയിലെ വിശ്വാസി സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ നാളിതുവരെയുള്ള ചരിത്രവഴികളിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ വാർഷികാഘോഷം സംഘടിപ്പിക്കപ്പെട്ടത്. വ്യക്തിപരമായ സംഭവങ്ങളും ചരിത്രസ്മരണകളും ആത്മീയതയിൽ കോർത്തിണക്കിയെടുത്ത മനോഹരമായ ഒരു സായാഹ്നമായിരുന്നു അത് .

ശ്രീ ശ്രീ കിഷോർ കിശോരി വിഗ്രഹങ്ങൾ ചിക്കാഗോയിലേക്ക് എത്തിക്കുന്നതിന് മുൻപ് മുംബൈയിലെ ഒരു പന്തൽ പ്രോഗ്രാമിൽ ആദ്യമായി പ്രതിഷ്ഠിച്ചിരുന്നു എന്ന് ഭക്തർ ചടങ്ങിൽ അനുസ്മരിച്ചു. ഇസ്കോൺ സ്ഥാപകാചാര്യൻ ശ്രീല പ്രഭുപാദർ 1974-75 കാലഘട്ടത്തിൽ ചിക്കാഗോ സന്ദർശിക്കുന്നതിന് മുൻപ് തന്നെ ഈ വിഗ്രഹങ്ങൾ ഇവിടെ എത്തിച്ചിരുന്നുവെന്ന് ക്ഷേത്ര പൂജാരിയായ ലില മഞ്ജരി ദേവി ദാസി ഓർത്തെടുത്തു.

മുതിർന്ന ഭക്തർ ക്ഷേത്രത്തിന്റെ ആദ്യകാല ഓർമ്മകൾ പങ്ക് വച്ചതോടെയാണ് പരിപാടിക്ക് തുടക്കമായത് . ആദ്യകാലത്തെ ഓർമകളും നേരിടേണ്ടിവന്ന പ്രതിസന്ധികളും മുതിർന്ന ഭക്തർ പങ്കുവെച്ചു. ശ്രീല പ്രഭുപാദരുടെ ശിഷ്യനും 50 വർഷത്തിലേറെയായി ക്ഷേത്രത്തിൽ താമസക്കാരനുമായ ജിതേന്ദ്രിയ ദാസ്, മുൻ ക്ഷേത്ര പ്രസിഡന്റ് സുനിൽ മാധവ ദാസ്, ഗൗരമണി ദാസ് തുടങ്ങിയവർ തങ്ങളുടെ ആദ്യകാല അനുഭവങ്ങളും ക്ഷേത്രത്തിന്റെ വളർച്ചയിലെ വിവിധ കാലങ്ങളും അനുസ്മരിച്ചു. ഹാൽസ്റ്റഡിലെ ഒരു ചെറിയ അപ്പാർട്ട്‌മെന്റിൽ തുടങ്ങിയ ക്ഷേത്രം പിന്നീട് ഇവാൻസ്റ്റണിലെ ഒരു മുൻ വൈഎംസിഎ കെട്ടിടത്തിലേക്ക് മാറി , 1980-ലെ രാമനവമി ദിനത്തിലാണ് നിലവിലുള്ള കെട്ടിടത്തിലേക്ക് വിഗ്രഹങ്ങൾ മാറ്റപ്പെട്ടത് . അക്കാലത്ത് 1,40,000 ഡോളറിന് ഈ കെട്ടിടം വാങ്ങാൻ സാധിച്ചത് വലിയൊരു അത്ഭുതമായാണ് ഭക്തർ കാണുന്നത്.

24 സന്യാസിമാരുടെ സന്ദർശനം, നഗരമധ്യത്തിൽ ഘോഷയാത്രകളുടെ അകമ്പടിയോടെ നടന്ന ഉത്സവങ്ങൾ, മനോഹരമായ മാർബിൾ അൾത്താരയ്ക്ക് മുൻപിൽ ആദ്യം ആരാധിച്ചിരുന്ന കളിമൺ വിഗ്രഹങ്ങൾ, തടി കൊണ്ടുള്ള തറയിൽ നിന്നും മനോഹരമായ മാർബിളിലേക്കുള്ള ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയും, ഒരു ചെറിയ ജഗന്നാഥ വിഗ്രഹത്തിൽ നിന്ന് രഥയാത്രകളിൽ ഉപയോഗിക്കുന്ന വലിയ വിഗ്രഹങ്ങളിലേക്കുള്ള മാറ്റവും തുടങ്ങിയവയൊക്കെ ഭക്തർ ഓർത്തെടുത്തു.
ഏകദേശം 1989-ൽ തകരാറിലായ ഒരു ബോയിലർ മാറ്റിവെച്ചതും ബ്രഹ്മചാരി ആശ്രമത്തിന് വന്ന മാറ്റങ്ങളും മുൻ ക്ഷേത്ര പ്രസിഡന്റുമാരിൽ ഒരാളായ സുനിൽ മാധവ ദാസ് അനുസ്മരിച്ചു.

അമേരിക്കയിൽ ഇസ്കോണിന്റെ പ്രിസൺ മിനിസ്ട്രിക്ക് തുടക്കം കുറിച്ച മറ്റൊരു ഭക്തൻ തനിക്ക് നേരത്തെയുണ്ടായിരുന്ന വിശ്വാസത്തിൽ നിന്ന് മാറി, ശ്യാമസുന്ദര ദാസിനെപ്പോലുള്ള ഭക്തരുടെ കാരുണ്യത്താൽ ദൈവത്തെ ഒരു വ്യക്തിയായി തിരിച്ചറിഞ്ഞ ആത്മീയ മാറ്റത്തെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചു.

റഷ്യൻ ഭാഷ സംസാരിക്കുന്ന വ്രജ മോഹൻ പ്രഭു, ശ്രീ ഗുരു ചരണ പദ്മ ദാസി എന്നിവർ ക്ഷേത്രവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമൂഹത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു. തുടർച്ചയായ സേവനത്തിലൂടെ ഭഗവാനോടുള്ള ഭക്തി എങ്ങനെ വളരുന്നുവെന്ന് അചിന്ത്യ പ്രേമ ദേവി ദാസി വിശദീകരിച്ചു.
കുട്ടികളുടെ പ്രോഗ്രാമുകൾക്കും സൺഡേ സ്കൂളുകൾക്കുമായി സമയം സമർപ്പിച്ച സുബല ദാസ്, തന്റെ ആത്മീയ ഗുരുവായ രോമപാദ സ്വാമിയുടെ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് സംസാരിച്ചു. കൃഷ്ണാർച്ചന ദേവി ദാസി ശ്രീ ചൈതന്യ ചരിതാമൃതത്തിൽ നിന്നുള്ള ഭാഗങ്ങൾ പാരായണം ചെയ്തു.
എ .സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ സ്ഥാപിച്ച ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ് (ഇസ്കോൺ), ഭഗവദ്ഗീതയുടെ കാലാതീതമായ ജ്ഞാനവും ഭക്തിയോഗയും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ വിപ്ലവകരമായ പങ്കാണ് വഹിക്കുന്നത് . ചിക്കാഗോയിലെ ഈ കേന്ദ്രത്തിന്റെ വിജയത്തിനായി സഹകരിച്ച ക്ഷേത്ര ഭാരവാഹികൾ, പുസ്തക വിതരണക്കാർ, കിച്ചൺ ടീം അംഗങ്ങൾ എന്നിവരെയും, ക്ഷേത്രം വാങ്ങുന്നതിനായി സാമ്പത്തിക സഹായം നൽകിയ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഹരേ കൃഷ്ണ മന്ത്രധ്വനികളോടെയും പ്രസാദ വിതരണത്തോടെയുമാണ് ആഘോഷങ്ങൾ സമാപിച്ചത്.

“ഈ ക്ഷേത്രം വെറുമൊരു കെട്ടിടമല്ല, മറിച്ച് ചരിത്രവും ആത്മീയതയും വൈകാരികതയും ഒത്തുചേരുന്ന ഒരു സങ്കേതമാണ്. ഇവിടുത്തെ ഭക്തരുടെ വിനയവും സമർപ്പണവും മാതൃകാപരമാണ്, അവരുടെ മാതൃക കൂടുതൽ ഹൃദയങ്ങളെ സ്വാധീനിക്കട്ടെ ,” സമുദായ നേതാവ് മാതുരേഷ് ദാസ് പറഞ്ഞു.
- Report : സുരേഷ് ബോഡിവാല, ചെയർമാൻ, ഏഷ്യൻ മീഡിയ യുഎസ്എ






Leave a comment