ആഗ്ര: ഭാര്യയ്‌ക്കൊപ്പം താജ്‌മഹൽ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴാണ് റൂബിയോയും അദ്ദേഹത്തിന്റെ ഭാര്യ ജീനെറ്റ് റൂബിയോയും ഇവ സന്ദർശിച്ചത്. ആഗ്രയിലെ താജ്മഹൽ, ജയ്പുരിലെ ആംബർ കോട്ട എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം റൂബിയോ പോയിരുന്നു. കൊൽക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി സന്ദർശിക്കുകയും മദർ തെരേസയുടെ ശവകുടീരത്തിൽ ആദരരമർപ്പിക്കുകയും ചെയ്തിരുന്നു.
ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായാണ് മാർക്ക് റൂബിയോ ഈ സ്ഥലങ്ങൾ സന്ദർശിച്ചത്. താജ്മഹൽ സന്ദർശിച്ചശേഷം അവിടെ നിന്ന് നേരെ ജയ്പുരിലേക്കാണ് റൂബിയോയും സംഘവും തിരിച്ചത്. കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ആംബർ കോട്ടയിലെത്തിയ മാർക്കോ റൂബിയോയെ പരമ്പരാഗത രാജസ്ഥാനി രീതിയിലാണ് വരവേറ്റത്. അദ്ദേഹത്തിനായി തദ്ദേശീയമായ കലാരൂപങ്ങളും അവിടെ അവതരിപ്പിച്ചു. ഗൈഡുകൾക്കൊപ്പമാണ് യുഎസ് സംഘം ആംബർ കോട്ട ചുറ്റിനടന്ന് കണ്ടത്. ആംബർ കോട്ടയുടെ വാസ്തുപരമായ പ്രത്യേകതകളും ചരിത്രപ്രാധാന്യവും സംഘത്തോട് ഗൈഡുകൾ വിശദീകരിച്ചു.
16-ാം നൂറ്റാണ്ടിൽ നിർമിച്ച ആംബർ കോട്ട യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. രാജസ്ഥാന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ കോട്ട മുഗൾ-രാജ്പുത് വാസ്തുവിദ്യകൾ സംയോജിപ്പിച്ച് നിർമിച്ചതാണ്.
മാർക്ക് റൂബിയോയ്‌ക്കൊപ്പം ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറും ഉണ്ടായിരുന്നു. ജയ്പുരിൽ നിന്നുള്ള റൂബിയോയുടെ ചിത്രം അദ്ദേഹം എക്‌സിൽ പങ്കുവെച്ചു. ‘ഓരോ സൂര്യാസ്തമയങ്ങളും കൊട്ടാരങ്ങളെ സ്വർണവർണത്താൽ മൂടുന്ന ജയ്പുർ എന്ന പിങ്ക് സിറ്റി. രാജസ്ഥാന്റെ ഹൃദയം.’ എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.
ഇന്ത്യ സന്ദർശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഭാര്യ ജീനറ്റ് റൂബിയോയും താജ്മഹൽ സന്ദർശിച്ചതിന് പിന്നാലെ പരിഹാസവുമായി ഇറാൻ കോൺസുലേറ്റ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള പ്രണയസ്മാരകത്തിന് മുന്നിലെ പ്രശസ്തമായ ബെഞ്ചിലിരുന്ന് ദമ്പതികൾ എടുത്ത ചിത്രങ്ങൾ റൂബിയോ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. എന്നാൽ, അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ, ഈ ചിത്രം ഇപ്പോൾ അമേരിക്കയെ പരിഹസിക്കാനുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് ഇറാൻ. ചിത്രം പുറത്തുവന്നതിന് തൊട്ടുപിന്നാലെ റൂബിയോക്കെതിരെ കടുത്ത പരിഹാസങ്ങളുമായാണ് ഇറാനിയൻ വൃത്തങ്ങൾ രംഗത്തെത്തിയത്.
ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് റൂബിയോയുടെ ചിത്രത്തിന് താഴെ കടുത്ത ഭാഷയിൽ പ്രതികരണവുമായി എത്തിയത്. താജ്മഹലിന്റെ ചരിത്രമോ അതിന്റെ നിർമ്മാണ ശൈലിയോ റൂബിയോയ്ക്ക് അറിയാമായിരുന്നെങ്കിൽ അദ്ദേഹം അവിടെ നിന്ന് ചിത്രമെടുക്കില്ലായിരുന്നു എന്ന് കോൺസുലേറ്റ് പരിഹസിച്ചു. ‘ഒരു മുഗൾ ചക്രവർത്തിക്ക് തന്റെ ഇറാനിയൻ വംശജയായ ഭാര്യയോടുള്ള പ്രണയത്തിന്റെ പ്രതീകമായി, ഇറാനിലെ പ്രതിഭാശാലികളായ ശില്പികൾ നിർമ്മിച്ചതാണ് താജ്മഹൽ എന്ന സ്മാരകം. എന്നാൽ യുഎസ് സർക്കാർ ഇന്ന് ഇറാനിയൻ സംസ്‌കാരത്തെ തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മറ്റ് സംസ്‌കാരങ്ങളെ അപമാനിക്കുകയുമാണ്,’ -കോൺസുലേറ്റ് കുറിച്ചു.






Leave a comment