മാഡ്രിഡ്: ഫിഫ ലോകകപ്പിനുള്ള 26 അംഗ സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു. പതിവുപോലെ ബാഴ്സലോണ താരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കോച്ച് ലൂയിസ് ഡെ ലാ ഫ്യുവെന്റ് ടീമിനെ പ്രഖ്യാപിച്ചത്. സൂപ്പർ താരം ലമീൻ യമാൽ, പെഡ്രി, ഗാവി, പാവു കുബാർസി, എറിക് ഗാർഷ്യ, ഫെറാൻ ടോറസ്, ജോവാൻ ഗാർഷ്യ എന്നീ ഏഴ് ബാഴ്സ താരങ്ങൾ ടീമിൽ ഇടംപിടിച്ചു.
ആഴ്സണൽ, അത്ലറ്റിക് ക്ലബ്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകളിൽ നിന്ന് മൂന്ന് വീതം താരങ്ങളും ടീമിലുണ്ട്. അതേസമയം സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ ഒരു താരത്തെപ്പോലും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്പെയിൻ ഫുട്ബോളിന്റെ 92 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് റയൽ മാഡ്രിഡിൽ നിന്നുള്ള ഒരു താരം പോലും ടീമിൽ ഇടംനേടാതെ പോകുന്നത്.
ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഡീൻ ഹൂയിസെൻ, അൽവാരോ കരേരസ്, ഫ്രാൻ ഗാർഷ്യ എന്നിവരെ ഒഴിവാക്കിയത് അപ്രതീക്ഷിതമായി. കൂടാതെ 2024ൽ യൂറോ കപ്പ് നേടിയ ടീമിനെ നയിച്ച മുൻ ക്യാപ്റ്റൻ അൽവാരോ മൊറാട്ടയ്ക്കും ഇത്തവണ ഇടംലഭിച്ചില്ല. കാൽവിരലിന് പൊട്ടലേറ്റ മിഡ്ഫീൽഡർ ഫെർമിൻ ലോപ്പസിനെയും പരിഗണിച്ചില്ല.
ഗ്രൂപ്പ് എച്ചിൽ കേപ് വെർദെ, സൗദി അറേബ്യ, യുറഗ്വായ് എന്നിവർക്കൊപ്പമാണ് സ്പെയിനിന്റെ സ്ഥാനം. ജൂൺ 14ന് കേപ് വെർദെയ്ക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം.
സ്പെയിൻ ടീം: ഗോൾകീപ്പർമാർ: ഉനായ് സിമോൺ, ഡേവിഡ് റായ, യൊവാൻ ഗാർസ്യ. പ്രതിരോധം: മാർക്ക് കുക്കുറെയ്യ, അലക്സാൻഡ്രോ ഗ്രിമാൾഡോ, പാവു കുബാർസി, ഐമെറിക് ലാപോർട്ടെ, മാർക്ക് പുബിൽ, എറിക് ഗാർസ്യ, മാർക്കോസ് ലോറെൻ്റെ, പെഡ്രോ പോറോ.
മധ്യനിര: പെഡ്രി, ഫാബിയാൻ റൂയിസ്, മാർട്ടിൻ സുബിമെൻഡി, ഗാവി, റോഡ്രിഗോ, അലക്സ് ബയേന, മിക്കെൽ മെറീനോ. മുന്നേറ്റനിര: മൈക്കൽ ഒയാർസബാൽ, ഡാനി ഓൽമോ, നിക്കോ വില്യംസ്, യെറെമി പിനോ, ഫെറാൻ ടോറസ്, ബോർഹ ഇഗ്നേഷ്യസ്, വിക്ടർ മുനോസ്, ലമിൻ യമാൽ.






Leave a comment