ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ശുഭ സൂചനയുമായി ഇറാൻ രംഗത്ത്. ആണവായുധം നിർമിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ പൂർണമായും തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. തങ്ങളുടെ ആണവ പദ്ധതികൾ പൂർണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഇറാൻ അറിയിച്ചു.
അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ തയാറാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു. നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് ഇറാന്റെ നിലപാട് സഹായകരമാണെന്നാണ് വിലയിരുത്തൽ.
ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കവേ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരക്കിട്ട് കരാര്‍ വേണ്ടെന്ന നിലപാടാണ് ട്രംപ് മുന്നോട്ടു വെച്ചത്. ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ തിരക്കിട്ട് ഒരു കരാറിലെത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണമെന്നും അതില്‍ പിഴവുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള കരാര്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കി ഒപ്പുവെക്കുന്നതുവരെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള അമേരിക്കയുടെ നാവിക ഉപരോധം പൂര്‍ണ്ണ ശക്തിയോടെ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. അതേസമയം അമേരിക്ക – ഇറാന് സമാധാന ചര്‍ച്ചകളിലേക്ക് വീണ്ടും നീങ്ങുന്നതിന് ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ചര്‍ച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് യൂറോപ്യന്‍ യുണിയനും ബ്രിട്ടനുമടക്കം രംഗത്തെത്തി. ചര്‍ച്ചകളില്‍ പുരോഗതി ഉള്ളതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി.
ധാരണയിലെ പുറത്തു വന്ന വിശദാംശങ്ങള്‍ ഓരോന്നായി നിഷേധിച്ച് ഇറാന് മാധ്യമങ്ങള്‍ രംഗത്തെത്തിയെങ്കിലും ധാരണയ്ക്കുള്ള സാധ്യതയെ തള്ളിപ്പറഞ്ഞിട്ടില്ല എന്നതും ആശ്വാസമാണ്. നയതന്ത്ര ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ അംഗീകരിക്കണം എന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്തു. എല്ലാ തീരുമാനവും സുപ്രീം കൗണ്‍സിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക – ഇറാന് ധാരണകള്‍ ഇസ്രയേലിനും ബാധകമെന്ന് ഇറാന് നിലപാട് വ്യക്തമാക്കിയതും ശ്രദ്ധേയമായി.






Leave a comment