ചെന്നൈ: ഡി.എം.കെ.യുമായുള്ള ഭിന്നത നീങ്ങിയെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അടുത്ത 2 ദിവസത്തിനകം പ്രചാരണത്തിനെത്തുമെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം അറിയിച്ചു.
തമിഴ്‌നാട് കോൺഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ യോഗം ശനിയാഴ്ച രാത്രി ചേർന്നിരുന്നു. തുടർന്നാണ് ഡി.എം.കെ. നേതൃത്വം രാഹുൽഗാന്ധിയുമായി സംസാരിച്ചെന്നും അടുത്ത 2 ദിവസത്തിനകം തമിഴ്‌നാട്ടിലെ പ്രചാരണയോഗത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചത്. പ്രചാരണത്തിൽ പങ്കെടുക്കണമെന്ന് ഡി.എം.കെ. രാഹുൽഗാന്ധിയോടും പ്രിയങ്കാഗാന്ധിയോടും ആവശ്യപ്പെട്ടിരുന്നു.
ഡി.എം.കെ.യുടെ പ്രധാന ഘടകകക്ഷിയായ കോൺഗ്രസിന്റെ ദേശീയനേതാവായ രാഹുൽഗാന്ധി ഇതുവരെ തമിഴ്‌നാട്ടിലെ നിയമസഭാ പ്രചാരണയോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഡി.എം.കെ. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുകയായിരുന്നു. ഡി.എം.കെ. നേതൃത്വത്തിന്റെ അഭ്യർഥനയെത്തുടർന്നാണ് മൂന്നുദിവസത്തിനുള്ളിൽ രാഹുൽ പങ്കെടുക്കുമെന്നറിയിച്ചത്. രാഹുലും പ്രിയങ്കയും പ്രചാരണത്തിനെത്തുന്നത് ഡി.എം.കെ. സഖ്യത്തിന് മൊത്തത്തിൽ ഗുണംചെയ്യുമെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു.
തമിഴ്‌നാട്ടിലെ 234 അംഗ നിയമസഭയിൽ കോൺഗ്രസ് 28 സീറ്റിലാണ് മത്സരിക്കുന്നത്. 28 സീറ്റിലും വിജയമുറപ്പാക്കാനുള്ള പ്രചാരണപ്രവർത്തനത്തിലാണ് കോൺഗ്രസ് നേതൃത്വം. പ്രചാരണപ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്താൻ കോൺഗ്രസ് സംസ്ഥാനകമ്മിറ്റി യോഗംചേർന്നിരുന്നു. തമിഴ്‌നാട് കോൺഗ്രസിന്റെ ചുമതലവഹിക്കുന്ന ഗിരീഷ് രായ ചോദങ്കർ, കോൺഗ്രസിന്റെ അഖിലേന്ത്യാനേതാക്കളായ മുകുൾ വാസ്‌നിക് ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികളുടെ വിജയമുറപ്പിക്കുന്നതിനെക്കുറിച്ചാണ് സംസ്ഥാനകമ്മിറ്റി യോഗത്തിൽ ചർച്ചചെയ്തത്. യോഗത്തിൽ തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ് സെൽവ പെരുന്തുഗൈ അധ്യക്ഷതവഹിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാൻ ഇനി 8 ദിവസം മാത്രമാണ് ബാക്കിയുള്ളത്.






Leave a comment