പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് പോലീസിൽ പരാതി നൽകി. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്.
ബിജെപി നഗരസഭ കൗൺസിലർ സിന്ധുവിന്റെ നേതൃത്വത്തിൽ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. കഴിഞ്ഞ ദിവസമാണ് സ്ഥാനാർഥി പര്യടനത്തിനിടെ വടക്കന്തറയിൽ ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത്.
ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധമെന്ന് വ്യക്തമാക്കി പിന്നാലെ പിഷാരടി രംഗത്തെത്തിയിരുന്നു. ബിജെപി നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി വിമർശിച്ചിരുന്നു. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു.
നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവർ ഒച്ചയുയർത്തി ബഹളമുണ്ടാക്കി. സ്ത്രീ ആയതുകൊണ്ടുതന്നെ ഞാൻ ശ്രദ്ധയോടെയാണ് പെരുമാറിയത്. ബിജെപി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.
ബി.ജെ.പി പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി കൗൺസിലർ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൗൺസിലർ സിന്ധു രാജൻ അടക്കം മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. പെണ്ണുപിടിയന്മാരായ കോൺഗ്രസ് പ്രവർത്തകരെ ഒരു വീട്ടിലും കയറി വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ ചേർത്തിട്ടുള്ളത്.






Leave a comment