ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വജ്രമായ കോഹിനൂർ ഇന്ത്യയിലേയ്ക്ക് തിരികെയെത്തിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഭരണ ശേഖരത്തിൽ ഉൾപ്പെടുന്ന ഈ അത്യപൂർവ്വ വജ്രം കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്ത് 1849ൽ വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയായിരുന്നു.105 കാരറ്റുള്ള കോഹിനൂർ എലിസബത്ത് രാജ്ഞിയുടെ അമ്മ എലിസബത്ത് ബൗവ്സ് – ലയോണിന്റെ (ക്വീൻ മദർ) കിരീടത്തിലാണ് ഇപ്പോഴുള്ളത്.
1937ൽ ജോർജ് ആറാമൻ രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ പത്നിയായ എലിസബത്ത് ബൗവ്സ് – ലയോൺ കോഹിനൂർ പതിച്ച കിരീടം ധരിച്ചിരുന്നു. ക്വീൻ മദറിനും മേരി രാജ്ഞിക്കും മുന്നേ 1902ൽ എഡ്വേഡ് ഏഴാമന്റെ കിരീടധാരണ വേളയിൽ അദ്ദേഹത്തിന്റെ പത്നി അലക്സാൻഡ്രയും കോഹിനൂർ പതിപ്പിച്ച കിരീടമാണ് ധരിച്ചത്. അതേസമയം, ബ്രിട്ടന്റെ പുതിയ രാജ്ഞിയായ ചാൾസ് മൂന്നാമന്റെ പത്നി കാമില്ല കോഹിനൂർ പതിപ്പിച്ച കിരീടമല്ല കിരീടധാരണച്ചടങ്ങിൽ അണിഞ്ഞത്. 1911ൽ ജോർജ് അഞ്ചാമന്റെ കിരീടധാരണ സമയത്ത് പത്നി മേരി അണിഞ്ഞ കിരീടത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് കാമില്ല ധരിച്ചത്. കോഹിനൂറിന് പകരം അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരമായി രാജ്ഞിയുടെ കൈവശമുണ്ടായിരുന്ന കല്ലിനൻ ഡയമണ്ടുകൾ കിരീടത്തിൽ പതിപ്പിച്ചിരുന്നു.
പേർഷ്യൻ ഭാഷയിൽ ‘പ്രകാശത്തിന്റെ പർവ്വതം’ എന്നാണ് കോഹിനൂറിന്റെ അർത്ഥം. കോഹിനൂർ വജ്രത്തിന്റെ ഉടമസ്ഥാവകാശം വിവിധ ഹിന്ദു, അഫ്ഗാൻ, പേർഷ്യൻ, മംഗോളിയൻ, സിഖ് രാജാക്കന്മാർക്കിടയിൽ കൈമാറി വന്നിട്ടുണ്ട്. കോഹിനൂർ കൈക്കലാക്കാൻ ഒട്ടനേകം യുദ്ധങ്ങളും രക്തച്ചൊരിച്ചിലുമുണ്ടായി. എന്നാൽ കോഹിനൂറിന് വലിയൊരു ശാപവുമുണ്ട്. പുരുഷന്മാർക്ക് ഈ വജ്രം നിർഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
1290കളിൽ ഡൽഹി സുൽത്താനേറ്റിന്റെ സിംഹാസനം പിടിച്ചെടുക്കാൻ അലാവുദ്ദീൻ ഖിൽജി തന്റെ അമ്മാവനായ സുൽത്താൻ ജലാൽ-ഉദ്-ദിനെ കൊലപ്പെടുത്തി. തുടർന്ന് ദക്ഷിണേന്ത്യയിലെ സൈനിക നീക്കങ്ങൾക്കൊടുവിൽ വിലമതിക്കാനാവാത്ത കൊഹിനൂർ രത്നം സ്വന്തമാക്കി.
മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ മയൂര സിംഹാസനത്തിൽ കോഹിനൂർ രത്നം അലങ്കരിച്ചിരുന്നു. പിന്നീട് മകൻ ഔറംഗസേബ് അദ്ദേഹത്തെ ഒറ്റിക്കൊടുക്കുക മാത്രമല്ല അവസാന നാളുകളിൽ അദ്ദേഹം ആഗ്ര കോട്ടയിൽ തടവിലാക്കപ്പെടുകയും ചെയ്തു.
1739ൽ ഇറാനിലെ അഫ്ഷാരിദ് രാജവംശത്തിന്റെ സ്ഥാപകനായ നാദിർ ഷാ തന്ത്രപൂർവ്വം മുഗൾ ചക്രവർത്തിയായ മുഹമ്മദ് ഷായുമായി തലപ്പാവ് കൈമാറുകയും തുടർന്ന് വജ്രം സ്വന്തമാക്കുകയും ചെയ്തു. ഇതിനിടെ തന്റെ സൈനികരെ വധിച്ചുവെന്ന അഭ്യൂഹം കേട്ട അദ്ദേഹം ഡൽഹിയിൽ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടു. ഒൻപത് മണിക്കൂറിനുള്ളിൽ 30,000 പേരെയാണ് നാദിർ ഷാ കൊന്നൊടുക്കിയത്.
1747ൽ കൊല്ലപ്പെടുന്നതുവരെ കോഹിനൂർ രത്നം നാദിർ ഷായുടെ കൈവശമുണ്ടായിരുന്നു. തുടർന്ന് വജ്രം അദ്ദേഹത്തിന്റെ ചെറുമകനായ ഷാരോഖ് ഷായുടെ പക്കലെത്തി. 1796ൽ ആഗാ മുഹമ്മദ് ഖാൻ ഖജർ ഷാരോഖ് ഷായെ കൊലപ്പെടുത്തി.
പിന്നീട് ഷാ ഷുജ ദുറാനി കോഹിനൂർ കൈവശം വയ്ക്കുകയും അത് തന്റെ ബ്രേസ്ലെറ്റിൽ ധരിക്കുകയും ചെയ്തു. എന്നാൽ തന്റെ സംരക്ഷണത്തിന് പകരമായി മഹാരാജ രഞ്ജിത് സിംഗിന് രത്നം സമർപ്പിക്കാൻ അദ്ദേഹം നിർബന്ധിതനായി.
1839ൽ മഹാരാജ രഞ്ജിത് സിംഗ് മരിച്ചപ്പോൾ വജ്രം അദ്ദേഹത്തിന്റെ ആദ്യ മകൻ ഖരക് സിംഗിന് കൈമാറി. ജയിലിൽ വിഷം കഴിച്ചാണ് ഖരക് സിംഗ് മരിച്ചത്. അദ്ദേഹത്തിന്റെ ചെറുമകൻ നൗ നിഹാൽ സിംഗ് ദുരൂഹമായി മരിക്കുകയും ചെയ്തു.
പിന്നീട് സിഖ് സാമ്രാജ്യത്തിലെ അവസാന മഹാരാജാവായിരുന്ന മഹാരാജ ദുലീപ് സിംഗ് വജ്രം സ്വന്തമാക്കി. 1849ൽ ബ്രിട്ടീഷ് സൈന്യം സിഖ് സാമ്രാജ്യം പിടിച്ചടക്കുമ്പോൾ അദ്ദേഹത്തിന് 10 വയസായിരുന്നു പ്രായം. ലാഹോറിലെ അവസാന ഉടമ്പടിയിൽ മഹാരാജ ദുലീപ് സിംഗും ബ്രിട്ടീഷ് പ്രതിനിധികളും ഒപ്പുവച്ചതിന് പിന്നാലെ കോഹിനൂർ വജ്രം വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കപ്പെട്ടു.
1857ലെ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പിടിച്ചുകുലുക്കി.
ഇതിനോടകം തന്നെ ബ്രിട്ടീഷുകാർ വിലമതിക്കാനാവാത്ത രത്നത്തിന്റെ ശാപത്തെക്കുറിച്ച് മനസിലാക്കിയിരുന്നു. അതിനാൽ അവർ ഒരിക്കലും പുരുഷന്മാരെ വജ്രം ധരിക്കാൻ അനുവദിച്ചില്ല. ബ്രിട്ടീഷ് രാജകുടുംബത്തിൽ കോഹിനൂർ വജ്ര കിരീടം വിക്ടോറിയ രാജ്ഞി, അലക്സാണ്ട്ര രാജ്ഞി, എലിസബത്ത് രാജ്ഞി മാർഗരറ്റ് ബോവസ്-ലിയോൺ, എലിസബത്ത് രാജ്ഞി എന്നിവർ മാത്രമാണ് ധരിച്ചിട്ടുള്ളത്.






Leave a comment