കൊല്ലം: രണ്ടാം വയസിൽ കാഴ്ച മറഞ്ഞെങ്കിലും ഇരുപത്തഞ്ചാം വയസിൽ കാതു കൂർപ്പിച്ച് ഷിഫ്ന മറിയം നേടിയത് കലാതിലകപ്പട്ടം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രി ഉൾപ്പെടെ നാലിനങ്ങളിൽ ഒന്നാം സമ്മാനം നേടിയാണ് ഷിഫ്ന അതിജീവനത്തിന്റെ വിജയകഥ രചിച്ചത്.
പനിയെ തുടർന്നുള്ള ചികിത്സയിലാണ് കാഴ്ച നഷ്ടപ്പെട്ടത്. കൂടുതൽ വേദനയായി വാപ്പ പടിയിറങ്ങിപ്പോയി. തിരുവനന്തപുരം എസ്.എ.ടിയിലെ ജീവനക്കാരിയായ ഉമ്മ എ.ഷാഹിന മാത്രമായി താങ്ങും തണലും. കാഴ്ചയുടെ വസന്തം അകന്നെങ്കിലും കാതുകൾ കൂർപ്പിച്ച് പ്രകൃതിയെ ശ്രദ്ധിച്ചു. ശബ്ദങ്ങൾ അനുകരിച്ചുതുടങ്ങി.
എട്ടാം ക്ളാസ് മുതൽ പ്ലസ് ടുവരെ സ്കൂൾ കലോത്സവത്തിലും തുടർന്ന് യൂണിവേഴ്സിറ്റി കലോത്സവത്തിലും ഷിഫ്ന മറിയം ശബ്ദാനുകരണകലയിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു. ബ്രെയിൻ ലിപി ഉപയോഗിച്ചായിരുന്നു ഏഴാം ക്ളാസ് വരെയുള്ള പഠനം. പട്ടം ഗവ.മോഡൽ ഗേൾസ് ഹൈസ്കൂളിലും ചേങ്കോട്ടുകോണം സ്കൂളിലുമായി പ്ളസ് ടു വരെ പഠിച്ചു. വർക്കല എസ്.എൻ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദമെടുത്തു, കെ.യു.സി.ടി.ഇയിൽ നിന്ന് ബി.എഡും പാസായി.
എല്ലാ വർഷവും ഡിസംബർ 3-നാണ് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം നൽകാനും അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു. 1992-ലാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്.






Leave a comment