കൊച്ചി: കോന്തുരുത്തിയിൽ ലൈംഗികത്തൊഴിലാളിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ജോർജിന് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നാണ് സൂചന. എന്നാൽ, മദ്യപിച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന പതിവുണ്ടായിരുന്നു. മദ്യം തന്നെയാണ് ജോർജിനെ കുഴിയിൽ ചാടിച്ചത്.
ജോർജും കുടുംബവും വർഷങ്ങളായി കോന്തുരുത്തിയിൽ താമസക്കാരാണ്. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന ജോർജിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മകൻ യുകെയിലാണ്, മകൾ പാലായിലാണ് താമസിക്കുന്നത്. സംഭവസമയത്ത് ജോർജ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ മകളെ കല്യാണം കഴിപ്പിച്ചയച്ച വീട്ടിൽ പോയിരുന്നു.
ഭാര്യയെ മകളുടെ വീട്ടിലാക്കിയത് ജോർജായിരുന്നു. കഴിഞ്ഞദിവസം മകളുടെ വീട്ടിൽ പിറന്നാളാഘോഷം കഴിഞ്ഞ് ജോർജ് മാത്രമാണ് കോന്തുരുത്തിയിലെ വീട്ടിലേക്ക് തിരികെ വന്നത്.
വീട്ടിൽ ആരുമില്ലാതെ വന്ന അവസരം മുതലാക്കി എറണാകുളം സൗത്തിൽ നിന്ന് ലൈംഗികത്തൊഴിലാളിയെയും കൂട്ടി വീട്ടിലെത്തി. തുടർന്ന് ഇരുവരും ലൈംഗികബന്ധത്തിലേർപ്പെട്ടു. എന്നാൽ, ഇതിനുശേഷം സ്ത്രീയുമായി പണത്തെച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് കമ്പിപ്പാര കൊണ്ട് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ജോർജിന്റെ മൊഴി.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം ചാക്കിലാക്കി ഓടയിൽ മറവുചെയ്യാനായിരുന്നു ജോർജിന്റെ ശ്രമം. ചാക്കുകൾ സംഘടിപ്പിച്ച്, മൃതദേഹം കെട്ടി വഴിയിലെത്തിച്ചെങ്കിലും, മദ്യലഹരിയിലായിരുന്ന പ്രതി ഉറങ്ങിപ്പോയി. ഈ സമയത്താണ് ഹരിത കർമ്മസേനാംഗങ്ങളും നാട്ടുകാരും ജോർജിന്റെ വീടിന് മുന്നിലെ വഴിയിൽ ചാക്കിൽക്കെട്ടിയ നിലയിൽ സ്ത്രീയുടെ അർധനഗ്‌നമായ മൃതദേഹം കാണുന്നത്.
പുലർച്ചെ വീട്ടുവളപ്പിൽ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞ് ജോർജ് അയൽവാസികളോട് ചാക്ക് അന്വേഷിച്ചുനടന്നിരുന്നു. എന്നാൽ, ഇയാൾ മദ്യലഹരിയിലായിരുന്നതിനാൽ മിക്കവരും ഗൗനിച്ചില്ല. പിന്നീട് സമീപത്തെ ഒരു കടയിൽനിന്നാണ് ജോർജ് ചാക്കുകൾ സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ജോർജിന്റെ വീട്ടിലേക്കുള്ള ഇടവഴിയിൽ ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയിലുള്ള ജോർജും ഇരിക്കുന്നുണ്ടായിരുന്നു.
ഹരിത കർമസേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വാർഡ് കൗൺസിലറെ വിവരമറിയിച്ചു. തുടർന്ന് പോലീസും സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മരിച്ച യുവതിയെ നാട്ടുകാർ ഇതിനുമുമ്പ് കണ്ടിട്ടില്ല. മൃതദേഹത്തിൽ പരിക്കുണ്ടായിരുന്നതായും അർധനഗ്‌നയായ നിലയിലാണ് മൃതദേഹം കണ്ടതെന്നും നാട്ടുകാർ പറഞ്ഞു. ചാക്കിൽക്കെട്ടിയ മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയിൽ ജോർജും ഇരിക്കുന്നുണ്ടായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ആദ്യം മൃതദേഹം കണ്ട താൻ ഭയന്നുപോയെന്നും കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ജോർജിന്റെ മൊഴി. എന്നാൽ, പോലീസ് കൂടുതൽ തെളിവുകൾ നിരത്തിയതോടെ ജോർജ് കുറ്റം സമ്മതിച്ചു.
അർദ്ധനഗ്‌നയായ സ്ത്രീയുടെ മൃതദേഹമാണ് സ്ഥലത്തെത്തിയ കൗൺസിലർ അടക്കമുള്ളവർ കണ്ടത്. തല ചാക്ക് കൊണ്ട് മൂടിയിരുന്നു. വയറിന്റെ ഭാഗം വരെ മറച്ചിരുന്നു. അരക്ക് താഴേക്ക് നഗ്‌നമായിരുന്നു. അതിനടുത്ത് തന്നെയാണ് ജോർജ് ഇരുന്നത്. മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്ന ജോർജ് തന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ പറ്റുമോ എന്ന് ചുറ്റും കൂടിയവരോട് ചോദിച്ചു. നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചു. വീട് മെയിൻ റോഡിനോട് ചേർന്നായത് കൊണ്ട് റോഡിലൂടെ പോകുന്നവർക്ക് ഈ മൃതദേഹം കാണാൻ പറ്റുമായിരുന്നു. മൃതദേഹം റോഡിലെ ഓടയിൽ ഉപേക്ഷിക്കാനായിരുന്നു ജോർജിന്റെ പദ്ധതി. എന്നാൽ, അമിതമായി മദ്യപിച്ചിരുന്നത് കൊണ്ട് പ്ലാൻ നടപ്പാക്കും മുമ്പേ ജോർജ് ഉറങ്ങിപ്പോയി.







Leave a comment