ടൊറന്റോ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പരമാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ സ്ഥാനമേറ്റ ശേഷം ആദ്യമായി വടക്കൻ അമേരിക്കയിൽ എത്തി. കാനഡയിൽ പുതിയ ഭദ്രാസനം രൂപീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ സന്ദർശനം.
ശ്രേഷ്ഠ കാതോലിക്കാ ബാവായെ കാനഡ റീജൻ അഡ്മിനിസ്ട്രേറ്റർ ഫാ. എബി മാത്യു, ട്രസ്റ്റി ജെനു മഠത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. ലണ്ടൻ ഒന്റാരിയോയിലെ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ പ്രധാന പെരുന്നാളിൽ അദ്ദേഹം പങ്കെടുത്തു. റീജന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സ്വീകരണം 21, വൈകിട്ട് ഏഴരയ്ക്ക് മിസ്സിസാഗയിൽ നൽകും. സ്ഥലപരിമിതി മൂലം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.
ശ്രേഷ്ഠ കാതോലിക്കാ ബാവാ പങ്കെടുക്കുന്ന മറ്റൊരു പ്രധാനപരിപാടിയായ കാനഡ റീജന്റെ ക്രിസ്മസ് ആഘോഷമായ ‘നൂഹ്റോ’ 22ന് നടക്കും. എറ്റോബിക്കോയിലുള്ള ഡാന്റെ അലിഗ്യേരി സെക്കൻഡറി സ്കൂളിൽ വൈകിട്ട് നാലിന് കാരൾ ആഘോഷത്തിന് തുടക്കമാകും. രാത്രി പത്തുവരെ നീളുന്ന ആഘോഷത്തിൽ റീജനിലെ മുപ്പതിലേറെ ഇടവകളിൽനിന്നുള്ള പ്രാതിനിധ്യമുണ്ടാകും. നോർത്ത് അമേരിക്ക അതിഭദ്രാസനാധിപൻ യെൽദോ മാർ തീത്തോസ് ഈ ചടങ്ങുകളിൽ പങ്കെടുക്കും. 23ന് രാവിലെ പത്തിന് മിസ്സിസാഗയിലുള്ള സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച് ഓഫ് കാനഡയിൽ ശ്രേഷ്ഠ കാതോലിക്കാ ബാവാ സന്ദർശിക്കുകയും തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.
ഭദ്രാസന പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന് കാതോർത്തിരിക്കുന്ന കാനഡ റീജനിൽ സഭയ്ക്ക് നിലവിൽ ആയിരത്തോളം റജിസ്റ്റേർഡ് കുടുംബാംഗങ്ങളും മൂവായിരത്തിയഞ്ഞൂറിലേറെ അംഗങ്ങളുമുണ്ട്. കൂടാതെ, യാക്കോബായ സഭാവിശ്വാസികളായ ആയിരത്തിയഞ്ഞൂറോളം രാജ്യാന്തര വിദ്യാർഥികളും ഇവിടെയുണ്ടെന്നത് ഈ മേഖലയിലെ വളർച്ചയ്ക്ക് കരുത്തുപകരുന്നതാണ്. അതിഭദ്രാസനാധിപൻ യെൽദോ മാർ തീത്തോസിന്റെ നേതൃത്വത്തിലാണ് കാനഡയിൽ സഭാപ്രവർത്തനങ്ങൾക്കും ഭദ്രാസന രൂപീകരണത്തിനും വഴിയൊരുങ്ങുന്നത്. റീജൻ അഡ്മിനിസ്ട്രേറ്റർ ഫാ. എബി മാത്യു എളങ്ങനാമറ്റത്തിൽ, ട്രസ്റ്റിയും അതിഭദ്രാസന കൗൺസിൽ അംഗവുമായ ജെനു മഠത്തിൽ, ജോയിന്റ് ട്രസ്റ്റി എൽദോസ് യൊയാക്കി, കൗൺസിൽ അംഗങ്ങളായ ഫാ. ബിനു കവുങ്ങുംപള്ളിൽ, ഫാ. ജോസിസ് വാഴക്കാല, അബി നെല്ലിക്കൽ ഏബ്രഹാം, അജോയ് ജോൺ, ജിനു ജേക്കബ് ജോൺ, ജിൻസ് പോൾ തുടങ്ങിയവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
Report വിനോദ് ജോൺ






Leave a comment