ടെൽ അവീവ്: വെടിനിർത്തൽ കരാർ നിലവിൽവന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഗാസ വീണ്ടു കലുഷിതമാകുന്നു. റഫാ അതിർത്തിയിൽ ഹമാസും ഇസ്രയേൽ സൈനികരും ഏറ്റുമുട്ടി. ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേലി സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായും ഇതിനു പിന്നാലെ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് പ്രദേശത്ത് വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചതിനെച്ചൊല്ലി ഇസ്രയേലും ഹമാസും പരസ്പരം പഴിചാരുന്നതിനിടെയാണ് ഏറ്റുമുട്ടൽ.
ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തുരങ്കങ്ങളും സൈനികകേന്ദ്രങ്ങളും പൊളിച്ചുമാറ്റുന്നതിനായി പ്രദേശത്ത് ആക്രമണം ആരംഭിച്ചിട്ടുണ്ടെന്ന് ഐഡിഎഫ് അറിയിച്ചു. ഭീകര പ്രവർത്തനങ്ങൾ വെടിനിർത്തൽ കരാറിന്റെ നഗ്‌നമായ ലംഘനമാണ്. ശക്തമായി പ്രതികരിക്കുമെന്നും എക്‌സ് പോസ്റ്റിലൂടെ ഐഡിഎഫ് അറിയിച്ചു.
വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകി. ഇസ്രയേൽ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാർ വെടിവെച്ചെന്നുപറഞ്ഞ് റാഫയുൾപ്പെടെ ഗാസയിൽ പലയിടത്തും ഇസ്രയേൽസൈന്യം ആക്രമണം നടത്തി.
ഹമാസ് കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സൈന്യത്തിന് നിർദേശം ലഭിച്ചതിന് പിന്നാലെ തെക്കൻ ഗാസയിൽ വീണ്ടും വ്യോമാക്രമണം ആരംഭിച്ചതായി ഐഡിഎഫ് അറിയിക്കുകയും ചെയ്തു. ഹമാസിന്റെ തുരങ്കങ്ങളെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരാഴ്ചമുൻപ് വെടിനിർത്തൽ കരാർ നിലവിൽവന്നശേഷമുള്ള ആദ്യ വലിയ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഹമാസും ഇസ്രയേലും പരസ്പരം ആരോപിച്ചിരുന്നെങ്കിലും വലിയ ആക്രമണങ്ങളിലേക്ക് കടന്നിരുന്നില്ല. ഇസ്രയേൽ ഇന്ന് വ്യോമാക്രമണം അടക്കമാണ് നടത്തിയിരിക്കുന്നത്.
ഇസ്രയേലി ആക്രമണത്തിൽ ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്. ‘രാവും പകലും’ ചർച്ചകൾ നടന്നുവരികയാണെന്ന് വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുത്ത ഒരു മുതിർന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫാ അതിർത്തി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിനെച്ചൊല്ലി ഇസ്രയേലും ഹമാസും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ബന്ദികളിൽ കുറച്ചുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരുടേത് കണ്ടെത്തൽ ദുഷ്‌കരമാണെന്ന് ഹമാസ് പറഞ്ഞിരുന്നു.







Leave a comment